കാസർഗോഡ്: ശമ്പള വിതരണത്തിൽ പ്രതിഷേധിച്ച് മലബാർ ദേവസ്വം ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, അപാകത പരിഹരിച്ച് ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഈ മാസം 30ന് മലബാർ ദേവസ്വം ബോർഡ് ആസ്‌ഥാനത്തേക്ക് ക്ഷേത്ര ജീവനക്കാർ പ്രതിഷേധ മാർച്ച് നടത്തും.
തുടർന്ന് അനിശ്‌ചിതകാല സമരം ആരംഭിക്കാനാണ് സംയുക്‌ത സമര സമിതിയുടെ തീരുമാനം. പത്ത് മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് നൽകാനുള്ളത്. അവധിയില്ല, സർവീസ് പെൻഷനും നിലവിലില്ല. തുല്യ ജോലിക്ക് തുല്യ വേതനമില്ല. മറ്റ് ദേവസ്വം ബോർഡുകളിൽ മെച്ചപ്പെട്ട സേവന-വേതന വ്യവസ്‌ഥകൾ നിലവിലുള്ളപ്പോഴാണ് തങ്ങളോട് മാത്രം അവഗണനയെന്നാണ് മലബാർ ദേവസ്വം ജീവനക്കാർ പറയുന്നു.
2020 നവംബർ ഒന്ന് മുതൽ മലബാർ ദേവസ്വം ബോർഡ് ആസ്‌ഥാനത്തേക്ക് ജീവനക്കാർ അനിശ്‌ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചിരുന്നു. അന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കം ഉള്ളവരുടെ വാക്ക് വിശ്വസിച്ചാണ് 64 ദിവസത്തെ സമരം അവസാനിപ്പിച്ചതെന്ന് ജീവനക്കാർ പറയുന്നു. സമരം പിൻവലിച്ചിട്ട് ഒന്നര വർഷമായിട്ടും വാഗ്‌ദാനങ്ങൾ ഒന്നും പാലിക്കാത്തതിനെ തുടർന്നാണ് ജീവനക്കാർ വീണ്ടും സമരം പ്രഖ്യാപിച്ചത്.
Most Read: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; പോലീസ് കേസെടുത്തു