പാലക്കാട്: മലബാർ ദേവസ്വം ബോർഡിന്റെ ഭൂമിയിൽ അനുമതിയില്ലാതെ സ്വകാര്യ വ്യക്‌തി കൺവെൻഷൻ സെന്റർ നിർമിച്ചെന്ന് വിവരാവകാശ രേഖ. പാലക്കാട് മണലിയിലാണ് ബോർഡ് അറിയാതെ ക്ഷേത്രംവക ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. ഭൂമിയിലെ ‘കാഡ’ ജലസേചന പദ്ധതി കനാൽ മൂടിയതിനൊപ്പം ഒന്നേകാൽ ഏക്കറിലധികം നിലവും നികത്തി. സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി.
ശ്രീരാമനാഥപുരം ഗ്രാമ ദേവസ്വത്തിന്റെ മൂന്നേകാൽ ഏക്കറിലധികം ഭൂമിയാണ് ദേവസ്വം കമ്മീഷനറിയാതെ പാട്ടത്തിന് നൽകിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനായിരത്തിൽ അധികം ചതുരശ്ര അടി വിസ്‌തീർണത്തിൽ കൺവെൻഷൻ സെന്റർ പണിതുയർത്തു. നിർമാണത്തിനിടെയാണ് 210 മീറ്റർ നീളവും 4.50 മീറ്റർ വീതിയുമുള്ള കാഡ ജലസേചന പദ്ധതിയുടെ കനാൽ നികത്തിയത്. ഇതോടെ മഴക്കാലത്ത് നാൽപ്പതിലധികം വീടുകളിലേക്ക് വെള്ളം കയറുന്ന സ്‌ഥിതിയായി.
ഒന്നേകാൽ ഏക്കറിലധികം വരുന്ന പാടവും മൂടി. കൃഷിവകുപ്പുകളുടെ അന്വേഷണത്തിൽ നിയമലംഘനം നടന്നിട്ടുണ്ടെന്ന് വ്യക്‌തമായിരുന്നു. കൂടാതെ, മരുതറോഡ് പഞ്ചായത്തും വിവിധ ഓഫിസുകളും കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായും പരാതി ഉയർന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്.
അതേസമയം, നിയമപരമായി എല്ലാ അനുമതിയും നേടിയാണ് കൺവെൻഷൻ സെന്റർ നിർമാണം തുടങ്ങിയതെന്നാണ് ഡയറക്‌ടർമാരുടെ വിശദീകരണം. ഓരോ ഘട്ടത്തിലും വിവിധ വകുപ്പുകൾ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തിയിരുന്നു എന്നും അധികൃതർ പറയുന്നു. ഇതിനിടെ അനുമതിയില്ലാതെ ഭൂമി കൈമാറിയതിൽ ക്ഷേത്ര ഭാരവാഹികളോട് ദേവസ്വം കമ്മീഷണർ വിശദീകരണം തേടി. മറുപടി വൈകുന്നതിൽ അസിസ്‌റ്റന്റ് കമ്മീഷണർ നേരിട്ടെത്തി സ്‌ഥിതി വിലയിരുത്തും.
Also Read: അഞ്ച് വയസുകാരിയെ പീഡിപ്പിച്ചവനെന്ന് പ്രചാരണം; വായ്‌പാ തട്ടിപ്പുകാരുടെ പുതുതന്ത്രം ഇങ്ങനെ