തിരുവനന്തപുരം: വായ്‌പ കുടിശിക വരുത്തുന്ന ആളുകളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണിൽ ബന്ധപ്പെട്ട് ഭീഷണി മുഴക്കിയിരുന്ന ഓൺലൈൻ വായ്‌പ ആപ് സംഘങ്ങൾ പുതിയ തന്ത്രവുമായി രംഗത്ത്. കുടിശിക വരുത്തിയ സ്‌ത്രീകളുടെ ഉൾപ്പടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിക്കുകയാണ് ഇവർ. ആധാർ, പാൻ രേഖകൾ ഉപയോഗിച്ചും തട്ടിപ്പുകാർ ഭീഷണി മുഴക്കുന്നു.
ഓൺലൈൻ വായ്‌പാ ആപ്പിൽ നിന്ന് ലോണെടുത്ത ആലപ്പുഴ സ്വദേശിക്ക് നേരിടേണ്ടി വന്നത് വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ്. കുടിശിക മുടങ്ങിയതോടെ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചവനെന്ന് കാണിച്ച് ഇയാളുടെ ചിത്രം പ്രചരിപ്പിക്കുകയാണ് വായ്‌പക്കാർ ചെയ്‌തത്. വായ്‌പാ ആപ്പുകളുടെ കെണിയിൽ പെട്ട ആയിരക്കണക്കിന് ആളുകളിൽ ഒരാൾ മാത്രമാണ് ഇദ്ദേഹം.
കോവിഡ് കാലത്ത് സാമ്പത്തിക ഞെരുക്കം നേരിട്ടവരുടെ ഗതികേടിനെ ചൂഷണം ചെയ്യുകയാണ് ഓൺലൈൻ തട്ടിപ്പുകാർ. പേഴ്‌സണൽ ലോൺ വേഗത്തിൽ ലഭിക്കുമെന്ന വാഗ്‌ദാനത്തിലാണ് പലരും കുടുങ്ങി പോകുന്നത്. വായ്‌പ കിട്ടുമെന്ന് കരുതി ആധാറും പാൻ നമ്പറുമെല്ലാം ഓൺലൈനിൽ നൽകും. ഒരു ലക്ഷം രൂപ വായ്‌പ ആവശ്യപ്പെടുന്നവർക്ക് ആദ്യം ഒരാഴ്‌ച കാലയളവിൽ 5000 രൂപയാണ് നൽകുക. ഇതാകട്ടെ പലിശയും കഴിഞ്ഞ് 3500 രൂപ മാത്രമായാണ് ബാങ്ക് അക്കൗണ്ടിലെത്തുക.
തിരിച്ചടക്കേണ്ടി വരുന്നതോ പലിശയും ചേർത്ത് ഒരു ലക്ഷത്തിൽ കൂടുതൽ തുകയായിരിക്കും. തിരിച്ചടവ് വൈകുമ്പോഴാണ് കമ്പനികളുടെ തനി സ്വരൂപം പുറത്തുവരുന്നത്. വായ്‌പക്കായി നൽകിയ ഫോട്ടോ ആധാർ കാർഡ് എന്നിവ ദുരുപയോഗം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. ലോൺ എടുത്തയാളുടെ മുഴുവൻ കോൺടാക്‌ട്സിലേക്കും മോശം സന്ദേശങ്ങൾ അയക്കും.
ചിത്രങ്ങൾ മോർഫ് ചെയ്‌ത് സുഹൃത്തുക്കൾക്കും അയക്കും. കേരളത്തിൽ ആയിരക്കണക്കിന് ആളുകൾ ഈ കെണിയിൽ കുടുങ്ങിയിട്ടുണ്ടെങ്കിലും ആരും പരാതിയുമായി മുന്നോട്ടുവന്നിട്ടില്ല. പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് കാരണമാണിത്. ഇതും തട്ടിപ്പുകാർ മുതലെടുക്കുന്നു. ഇങ്ങനെ ലോൺ എടുക്കുന്നതിന്റെ അഞ്ചും പത്തും ഇരട്ടി തുകയാണ് പലരും അടച്ചുതീർക്കുന്നത്.
Also Read: കെ-റെയിൽ; സിപിഐഎം നടത്തുന്നത് സൈബർ ഗുണ്ടായിസമെന്ന് കെ സുധാകരൻ