പാലക്കാട്: മണലിയിൽ നെൽവയൽ നികത്തിയും കനാൽ മൂടിയും സ്വകാര്യ ഗ്രൂപ്പ് കൺവെൻഷൻ സെന്റർ നിർമിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കൃഷിമന്ത്രി. റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ക്രമക്കേട് സ്‌ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ക്‌ളബ് സിക്‌സ് കൺവെൻഷൻ സെന്ററിനെതിരെയാണ് അന്വേഷണം.
മലബാർ ദേവസ്വം ബോർഡിന്റെ ഭൂമിയിൽ അനുമതിയില്ലാതെ കൺവെൻഷൻ സെന്റർ നിർമിച്ചു. ഒന്നേകാൽ ഏക്കറിലധികം വരുന്ന നെൽപ്പാടം നികത്തി വാഹനം നിർത്തിയിടുന്ന ഇടമാക്കി. കനാൽ മണ്ണിട്ട് മൂടിയത് കാരണം സമീപത്തെ നാൽപ്പതിൽ അധികം വീടുകളിൽ ചെറിയ മഴയിൽ പോലും വെള്ളം കയറുന്ന സ്‌ഥിതിയാണുള്ളത്. കെട്ടിട നിർമാണത്തിലെ ഇത്തരം നിയമലംഘനങ്ങൾ വിവരാവകാശ രേഖയിൽ തെളിയുകയും ചെയ്‌തു.
നാല് ദിവസത്തിനകം മണ്ണിട്ട് മൂടിയ ‘കാട’ കനാലിന്റെ ഭാഗം തെളിക്കും. പിന്നാലെ നിലം പൂർവസ്‌ഥിതിയിലാക്കുമെന്ന് റവന്യൂ അധികൃതരും കൃഷിവകുപ്പ് ഉദ്യോഗസ്‌ഥരും അറിയിച്ചു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനാണ് കൃഷിമന്ത്രി ജില്ലാ കളക്‌ടർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. ഭൂമി കൈമാറ്റത്തിൽ ഉൾപ്പടെയുള്ള ക്രമക്കേടെന്ന പരാതി വിജിലൻസും പരിശോധിക്കുകയാണ്.
വീടുകളിലേക്ക് വെള്ളം കയറുന്നത് ഉൾപ്പടെയുള്ള പ്രതിസന്ധി വ്യക്‌തമാക്കി മനുഷ്യാവകാശ കമ്മീഷനിലും കഴിഞ്ഞ ദിവസം പരാതി എത്തിയിരുന്നു. കൺവെൻഷൻ സെന്ററിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്‌ഥരെല്ലാം വീഴ്‌ചയുണ്ടെന്ന് പ്രാഥമികമായി വ്യക്‌തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധന വേണമെന്നാണ് ആവശ്യം. പിഴവുകൾ വൈകാതെ പരിഹരിക്കുമെന്ന് കൺവെൻഷൻ സെന്റർ നടത്തിപ്പുകാരും അറിയിച്ചിട്ടുണ്ട്.
Most Read: ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; മൂത്തകുട്ടിയെ അമ്മയോടൊപ്പം വിട്ടു