ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കൊണ്ട് വർഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്. മതസ്‌പർദ്ദ ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ശനിയാഴ്‌ചയാണ് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനം ആലപ്പുഴയിൽ നടന്നത്.
10 വയസ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിൽ ഇരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും മറ്റുള്ളവർ അത് ഏറ്റുവിളിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മുദ്രാവാക്യം. ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
മനപ്പൂർവം പ്രകോപനം സൃഷ്‌ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ സംഭവമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കും. കുട്ടി വിളിച്ചത് സംഘാടകർ നൽകിയ മുദ്രാവാക്യം അല്ലെന്നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം. പരിപാടിയിൽ പങ്കെടുത്തവർക്ക് മുദ്രാവാക്യം സംഘാടകർ നേരത്തെ നൽകിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തിരുത്തൽ നടപടി സ്വീകരിക്കുമെന്നും പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന സെക്രട്ടറി സിഎ റൗഫ് പ്രതികരിച്ചു.
Most Read: മഴക്ക് ശമനം; സംസ്‌ഥാനത്ത് മുന്നറിയിപ്പും ജാഗ്രതാ നിർദ്ദേശവും പിൻവലിച്ചു