കൊല്ലം: കൊല്ലം ജില്ലയിലെ കടയ്‌ക്കലിൽ മർദ്ദിച്ചതിന് ശേഷം മുതുകിൽ പിഎഫ്ഐ എന്നെഴുതിയ സൈനികന്റെ പരാതി വ്യാജമെന്ന് പോലീസ്. രാജസ്‌ഥാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കടയ്‌ക്കൽ തുടയന്നൂർ ചാണപ്പാറ ബിഎസ് ഭവനിൽ ഷൈൻ ആണ് വ്യാജ പരാതി നൽകിയത്. പ്രശസ്‌തനാകണമെന്ന ഷൈനിന്റെ ആഗ്രഹമാണ് പരാതിക്ക് പിന്നിലെന്ന് സുഹൃത്ത് വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
ഷൈൻ കുമാറിന്റെ സുഹൃത്ത് ജോഷിയാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. തന്നെക്കൊണ്ട് നിർബന്ധിച്ചു പുറത്ത് ‘പിഎഫ്ഐ’ എന്നെഴുതിച്ചതാണെന്നും, മർദ്ദിച്ചുവെന്നത് ഷൈൻ തന്നെ ഉണ്ടാക്കിയെടുത്ത കള്ളക്കഥയാണെന്നുമാണ് ജോഷിയുടെ വെളിപ്പെടുത്തൽ. ജോലിപരമായ എന്തെങ്കിലും കാര്യത്തിന് ഉപകരിക്കുമെന്ന് കരുതിയാണ് അങ്ങനെ ചെയ്‌തതെന്നുമാണ് ജോഷി പറയുന്നത്.
സംഭവത്തിൽ ഷൈൻ കുമാറും, സുഹൃത്തും പോലീസ് കസ്‌റ്റഡിയിലാണ്. ഇരുവരെയും കടയ്‌ക്കൽ റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്‌ത് വരികയാണ്. കഴിഞ്ഞ ദിവസമാണ് പരാതിയുമായി സൈനികൻ സ്‌റ്റേഷനിൽ എത്തിയത്. ചാണപ്പാറ മുക്കടയിലാണ് സംഭവം നടന്നതെന്നാണ് പരാതി.
കടം വാങ്ങിയ പണം സുഹൃത്തിന് നൽകാനായി രാത്രി ബൈക്കിൽ പോകുമ്പോൾ റോഡിൽ വിജനമായ സ്‌ഥലത്ത് ചിലർ നിൽക്കുന്നത് കണ്ടു. എന്താണെന്ന് ചോദിച്ചു, ആരോ വീണ് കിടക്കുകയാണെന്നും, ഇറങ്ങി പരിചയമുണ്ടോയെന്ന് നോക്കാനും അവർ പറഞ്ഞു. ബൈക്കിൽ നിന്നിറങ്ങിയ ഷൈനിനെ ഒരാൾ ചവിട്ടി വീഴ്‌ത്തിയെന്നും തുടർന്ന് മറ്റുള്ളവർ ചേർന്ന് മർദ്ദിക്കുകയും ബ്‌ളേഡ് കൊണ്ട് ഷർട്ട് കീറി പുറത്ത് ‘പിഎഫ്ഐ’ എന്ന് എഴുതുകയുമായിരുന്നു എന്നാണ് പരാതി.
സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നതായും പരാതിയിൽ പറയുന്നു. തുടർന്ന്, കൊട്ടാരക്കര ഡിവൈഎസ്‌പി ജിഡി വിജയകുമാർ, കടയ്‌ക്കൽ ഇൻസ്‌പെക്‌ടർ എന്നിവരാണ് അന്വേഷണം നടത്തി കേസെടുത്തത്. ഫോറൻസിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. എന്നാൽ, പരാതി ലഭിച്ചത് മുതൽ പോലീസിന് ചില സംശയങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്. അക്രമിച്ചുവെന്ന് പറയുന്ന വിജനമായ സ്‌ഥലത്ത് മർദ്ദനം നടന്നതിന്റെ യാതൊരു തെളിവും ഇല്ലാതിരുന്നതാണ് ഇതിന്റെ പ്രധാന കാരണം.
തുടർന്ന് കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ പ്രാഥമികമായി പോലീസ് കേസെടുത്തു ചോദ്യം ചെയ്‌തു. എന്നാൽ, പരസ്‌പര വിരുദ്ധമായ മൊഴികളാണ് ഷൈൻ നൽകിയത്. ഇന്നലെ രാത്രി 11 മണിവരെ ചോദ്യം ചെയ്‌തതിന് ശേഷം ഇന്ന് രാവിലെയും ചോദ്യം ചെയ്‌തു. സുഹൃത്തായ ജോഷിക്ക് പണം നൽകി മടങ്ങുമ്പോഴാണ് അക്രമണമെന്നാണ് ആദ്യഘട്ടത്തിൽ ഇയാൾ പറഞ്ഞിരുന്നത്. തുടർന്ന് ജോഷിയെയും ചോദ്യം ചെയ്‌തപ്പോഴാണ് കള്ളം പൊളിഞ്ഞത്.
Most Read| ‘കാനഡ ഭീകരരുടെ സുരക്ഷിത താവളം’; ട്രൂഡോയുടേത് തെളിവില്ലാത്ത ആരോപണം- ശ്രീലങ്ക