ന്യൂഡെൽഹി: ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്‌നത്തിൽ പ്രതികരിച്ചു ശ്രീലങ്ക. കാനഡയെ രൂക്ഷമായി വിമർശിച്ചും, ഇന്ത്യയെ പിന്തുണച്ചുമാണ് ശ്രീലങ്ക രംഗത്തെത്തിയത്. ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയെന്നും, പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യക്കെതിരെ ഉന്നയിക്കുന്നതെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി കുറ്റപ്പെടുത്തി. ഇതേ കാര്യം അവർ ശ്രീലങ്കയോടും ചെയ്‌തിരുന്നതായും അദ്ദേഹം പറഞ്ഞു.
‘ചില ഭീകരർ കാനഡയെ സുരക്ഷിത താവളമായാണ് കാണുന്നത്. കാനഡ പ്രധാനമന്ത്രി അന്യായമായ ആരോപണങ്ങളുമായി രംഗത്തുവന്നത് തെളിവിന്റെ യാതൊരു പിന്തുണയും ഇല്ലാതെയാണ്. ഇതേകാര്യം അവർ ശ്രീലങ്കയോടും ചെയ്‌തിരുന്നു. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന അങ്ങേയറ്റത്തെ നുണയാണ് കാനഡ പറഞ്ഞത്. ഞങ്ങളുടെ രാജ്യത്ത് യാതൊരു വംശഹത്യയുമില്ലെന്ന് എല്ലാവർക്കും അറിയാം’- അലി സാബ്രി പറഞ്ഞു.
‘ഒരാളും മറ്റൊരു രാജ്യത്തിന്റെ കാര്യങ്ങളിലേക്ക് തലയിടുകയോ എങ്ങനെ ഭരിക്കണമെന്ന് നിർദ്ദേശിക്കുകയോ ചെയ്യേണ്ടതില്ല. ഇന്ത്യൻ മഹാസമുദ്രമെന്ന മേൽവിലാസം വളരെ പ്രധാനപ്പെട്ടതാണ്. മേഖലയെ ശക്‌തിപ്പെടുത്താനായി ഒരുമിച്ചു നിൽക്കണം. അങ്ങനെയാണ് സമാധാന അന്തരീക്ഷം സൃഷ്‌ടിക്കാനാവുക’- അലി സാബ്രി കൂട്ടിച്ചേർത്തു.
അതേസമയം, ഖലിസ്‌ഥാനി സംഘടനയായ സിഖ്‌സ് ഫോർ ജസ്‌റ്റിസിന്റെ (എസ്എഫ്‍ജെ) പ്രതിഷേധം കണക്കിലെടുത്ത് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും കോൺസുലേറ്റുകൾക്കും സുരക്ഷ വർധിപ്പിച്ചു. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെയും ടോറന്റോയിലെയും വാൻകൂവറിലെയും കോൺസുലേറ്റുകളുടെയും പ്രവർത്തനം തടസപ്പെടുത്തുമെന്ന് ഖലിസ്‌ഥാനി വിഘടനവാദി നേതാവ് കഴിഞ്ഞയാഴ്‌ച വീഡിയോ സന്ദേശത്തിൽ ഭീഷണി മുഴക്കിയിരുന്നു. തുടർന്നാണ് സുരക്ഷ വർധിപ്പിച്ചത്.
Most Read| കാവേരി നദീജല തർക്കം; ബെംഗളൂരുവിൽ ബന്ദും നിരോധനാജ്‌ഞയും- അതീവ ജാഗ്രത