ബെംഗളൂരു: കാവേരി നദീ ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കർഷക, കന്നഡ അനുകൂല സംഘടനകൾ ബെംഗളൂരു നഗരത്തിൽ ആഹ്വാനം ചെയ്‌ത ബന്ദ് തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്. അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനായി ബെംഗളൂരു നഗരത്തിൽ നിരോധനാജ്‌ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും ക്രമസമാധാനം ഉറപ്പാക്കുമെന്നും എല്ലായിടത്തും പോലീസ് അതീവ ജാഗ്രത പുലർത്തുമെന്നും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ അറിയിച്ചു. ബെംഗളൂരുവിലെ ഓട്ടോ-ടാക്‌സി യൂണിയനുകളും സർക്കാർ, സ്വകാര്യ ബസ് യൂണിയനുകളും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്.
കൂടാതെ, 175ഓളം സംഘടനകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് നടക്കുന്ന ബന്ദിനെ അനുകൂലിക്കുന്നില്ലെന്നും, ഈ മാസം 29ന് കർണാടകയിൽ ബന്ദ് നടത്തുമെന്നും കന്നഡ സംഘടനകളുടെ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടിന് 15 ദിവസത്തേക്ക് 5000 ക്യുസെക് വീതം അധികജലം വിട്ടു നൽകണമെന്ന കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയതോടെ അധികജലം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. വെള്ളം വിട്ടു കൊടുത്താൽ കർണാടകയിലെ കർഷകരെ രൂക്ഷമായി ബാധിക്കുമെന്നാണ് കർഷക സംഘടനകൾ പറയുന്നത്. സംസ്‌ഥാനം വൻ വരൾച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്‌നാടിന് കനത്ത മഴ ലഭിച്ചപ്പോൾ കർണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാൽ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് കർണാടകയുടെ നിലപാട്. വിഷയത്തിൽ സുപ്രീം കോടതിയും കൈയൊഴിഞ്ഞതോടെയാണ് സമരം വീണ്ടും ശക്‌തമാകുന്നത്.
Most Read| മുസ്ലിം വിദ്യാർഥിയെ മർദ്ദിച്ച സംഭവം; മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി