കൊല്ലം: സാമ്പത്തിക തർക്കത്തെ തുടർന്ന് കൊല്ലം പരവൂരിൽ കിടപ്പുരോഗിയായ പിതാവിനെ മകൻ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. പരവൂർ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ പി ശ്രീനിവാസൻ (85) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ എസ് അനിൽകുമാറാണ് (52) പിതാവിനോട് ക്രൂരകൃത്യം ചെയ്‌തത്. സംഭവത്തിന് പിന്നാലെ അനിൽ കുമാറിനെ പരവൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ഓട്ടോ ഡ്രൈവറായ അനിൽ കുമാർ രാവിലെ കോട്ടപ്പുറത്തുള്ള കുടുംബ വീട്ടിലെത്തി പിതാവിനോട് തന്റെ മകന് വിദേശത്ത് പഠിക്കാൻ തുകയും, പുതിയതായി വാങ്ങിയ ഓട്ടോയ്‌ക്ക് നൽകാൻ ഒരുലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളും കിഡ്‌നി രോഗവും കാരണം ശ്രീനിവാസൻ വർഷങ്ങളായി കിടപ്പിലാണ്.
തുക നൽകാൻ നിവൃത്തിയില്ലെന്ന് പറഞ്ഞതോടെ അനിൽ കുമാർ പിതാവിനോട് കയർത്തു. തുടർന്ന് പ്രകോപിതനായ അനിൽ കുമാർ, പ്‌ളാസ്‌റ്റികെ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ശ്രീനിവാസന്റെ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവ സമയം അനിൽ കുമാറിന്റെ മാതാവും ശ്രീനിവാസനെ പരിചരിക്കാനെത്തിയ ഹോം നഴ്‌സും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
കിടപ്പുരോഗി ആയതിനാൽ കട്ടിലിൽ നിന്ന് നീങ്ങി മാറാൻ പോലും സാധിക്കാത്ത അവസ്‌ഥയിലായിരുന്നു ശ്രീനിവാസൻ. മാതാവ് വസുമതിയും ആരോഗ്യപ്രശ്‌നങ്ങൾ മൂലം അവശതയിലാണ്. അടുക്കളയിൽ ആയിരുന്ന ഹോം നഴ്‌സ് സംഭവം കണ്ടു നിലവിളിച്ചതോടെയാണ് സമീപവാസികൾ ഓടിക്കൂടിയത്. പിന്നാലെ പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തുന്നതിന് മുൻപ് വെള്ളം ഒഴിച്ച് തീകെടുത്താൻ അയൽക്കാർ ശമിച്ചെങ്കിലും കിടക്കയ്‌ക്ക് തീപിടിച്ചതിനാൽ ഗുരുതരമായി പൊള്ളലേറ്റു ശ്രീനിവാസൻ തൽക്ഷണം മരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടിൽ നിന്ന് പുറത്തേക്ക് വന്ന അനിൽ കുമാറിനെ പരവൂർ പോലീസ് സംഭവ സ്‌ഥലത്ത് നിന്നുതന്നെ കസ്‌റ്റഡിയിൽ എടുത്തു. തലേദിവസം രാത്രി മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട അനിൽ കുമാർ പിതാവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
Most Read| വ്യാജ സർട്ടിഫിക്കറ്റ് കേസ്; പ്രിൻസിപ്പലിനെ മാറ്റി- അധ്യാപകർക്ക് എതിരേയും നടപടി