തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ തുടർനടപടികളുമായി കേരള സർവകലാശാല. സംഭവത്തിൽ കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിനെ തൽസ്‌ഥാനത്ത് നിന്നും മാറ്റി. കൂടാതെ, ആറ് അധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ മാനേജ്‌മെന്റിന് നിർദ്ദേശം നൽകുകയും ചെയ്‌തു.
രജിസ്‌ട്രാറുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ നടപടിയുണ്ടായത്. നിഖിൽ തോമസിന്റെ പ്രവേശനത്തിൽ കോളേജിന് ഗുരുതര വീഴ്‌ചയുണ്ടായെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളേജില്‍ എംകോമിന് പ്രവേശനം നേടിയെന്നാണ് നിഖിലിനെതിരായ കേസ്.
ആരോപണം ഉയരുമ്പോള്‍ കോളേജിലെ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ഥിയായിരുന്നു നിഖിൽ. 2018-20 കാലഘട്ടത്തിലാണ് എംഎസ്എം കോളേജില്‍ നിഖില്‍ തോമസ് ബികോമിന് ചേരുന്നത്. 2020ല്‍ അവസാനിച്ച അധ്യയന വര്‍ഷത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കാത്ത നിഖില്‍ തൊട്ടടുത്ത വര്‍ഷം അതെ കോളേജില്‍ എംകോമിന് ചേര്‍ന്നു. പ്രവേശനത്തിനായി നല്‍കിയതാകട്ടെ 2019- 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും.
അതായത്, എംഎസ്എം കോളേജില്‍ ഡിഗ്രിക്ക് പഠിച്ചിരുന്ന അതേ കാലയളവില്‍ കലിംഗയിലെ ഡിഗ്രി പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ്. കോളേജില്‍ നിഖിലിന്റെ ജൂനിയറും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവുമായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. അന്വേഷണത്തിൽ നിഖിൽ തോമസ് കായംകുളം എംഎസ്എം കോളേജിൽ എംകോമിന് ചേർന്നത് ബികോം ജയിക്കാതെയാണെന്ന് സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടികൾ വന്നത്.
നിഖിൽ ഹാജരാക്കിയ ഛത്തീസ്‌ഗഡ് കലിംഗ സർവകലാശാല രേഖകൾ വ്യാജമാണെന്ന് കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എംഎസ്എം കോളേജ് പ്രിൻസിപ്പലും സ്‌ഥിരീകരിച്ചിരുന്നു. ജൂണ്‍ 23നാണ് എസ്എഫ്‌ഐയുടെ മുന്‍ ഏരിയ സെക്രട്ടറിയായ നിഖില്‍ തോമസ് കേസില്‍ പിടിയിലാകുന്നത്. ഇതിന് പിന്നാലെ ജാമ്യാപേക്ഷയുമായി നിഖില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കര്‍ശന ഉപാധികളോടെയാണ് നിഖില്‍ തോമസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സംസ്‌ഥാനം വിട്ട് പോകരുത് എന്നത് ഉള്‍പ്പെടെയുള്ള ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ജസ്‌റ്റിസ് സിയാദ് റഹ്‌മാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ടുനിഖിൽ തോമസിനെ സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്.
Most Read| ‘രണ്ടു വർഷമായി ഗവർണർ എന്തെടുക്കുവായിരുന്നു’; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി