കൊച്ചി: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ സി രാജ് പോലീസ് കസ്‌റ്റഡിയിൽ. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ അബിൻ സി രാജ് കേസിലെ രണ്ടാം പ്രതിയാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് അബിനെ കായംകുളം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്‌റ്റഡിയിൽ എടുത്തത്.
മാലദ്വീപിലായിരുന്ന അബിനെ ഇന്നലെ രാത്രി 11.30 ഓടെ നെടുമ്പാശേരിയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് കസ്‌റ്റഡിയിൽ എടുത്തത്. അബിനെ പുലർച്ചെ തന്നെ കായംകുളത്തേക്ക് എത്തിച്ചിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്. വ്യാജ സർട്ടിഫിക്കറ്റിനുള്ള പ്രതിഫലമായി എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബിൻ സി രാജിന് രണ്ടു ലക്ഷം രൂപ അബിന്റെ അമ്മയുടെ അക്കൗണ്ട് വഴി നിഖിൽ കൈമാറിയതായി പോലീസ് കണ്ടെത്തിയിരുന്നു.
മുൻ എസ്എഫ്ഐ നേതാവായ അബിൻ സി രാജ് കൊച്ചിയിലെ ഓറിയോൺ ഏജൻസി വഴി രണ്ടു ലക്ഷം രൂപക്കാണ് തനിക്ക് കലിംഗ യൂണിവേഴ്‌സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയെന്നാണ് നിഖിലിന്റെ മൊഴി. നിഖിലിനെ ഇന്ന് സർട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഏജൻസിയിൽ എത്തിച്ചു തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലായിരുന്നു പോലീസ്.
എന്നാൽ, കൊച്ചിയിലെ സ്‌ഥാപനം പൂട്ടിയ നിലയിലാണെന്നാണ് വിവരം. നിഖിലിനെ തെളിവെടുപ്പിന് എത്തിക്കുന്നതിന് മുന്നോടിയായി നടത്തിയ അന്വേഷണത്തിലാണ് സ്‌ഥാപനം പൂട്ടിയതായി കണ്ടെത്തിയത്. സ്‌ഥാപനത്തിന്റെ നടത്തിപ്പുകാരൻ, വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവിലാണ്. തിരുവനന്തപുരം സ്വദേശിയാണ് ഇയാൾ. നിഖിലിന് വ്യാജ സർട്ടിഫിക്കറ്റു നൽകിയത് ഇയാളാണെന്ന് തെളിഞ്ഞാൽ കേസിൽ പ്രതിയാക്കും. 2022ൽ ആണ് സ്‌ഥാപനം പൂട്ടിയത്.
Most Read: ‘ഭീഷണിയുടെ രാഷ്‌ട്രീയത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ല’; സുധാകരന് പിന്തുണയുമായി രാഹുൽ ഗാന്ധി