കോഴിക്കോട്: കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്‌എൻഡിപി കോളേജിലെ കേസുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. രണ്ടാം വർഷ വിദ്യാർഥി സിആർ അമലിനെ മർദ്ദിച്ചെന്ന പരാതിയിൽ രണ്ടുപേരെയാണ് സസ്‌പെൻഡ് ചെയ്‌തത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എആർ അനുനാഥ്, ആർ അഖിൽ കൃഷ്‌ണ എന്നിവർക്ക് എതിരേയാണ് നടപടി.
ക്യാമ്പസിനകത്ത് വെച്ച് മർദ്ദിച്ചുവെന്ന എആർ അനുനാഥിന്റെ പരാതിയിൽ മുഹമ്മദ് ഷഫാഖ്, ആദിത്യൻ, ആദർശ് എന്നിവരെയും സസ്‌പെൻഡ് ചെയ്‌തു. കോളേജ് ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന്റെയും ആന്റി റാഗിങ് കമ്മിറ്റിയുടെയും റിപ്പോർട് വന്ന ശേഷമായിരിക്കും കൂടുതൽ തീരുമാനങ്ങൾ എടുക്കുക. പോലീസ് അന്വേഷണവും തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് അമൽ ഒരു സംഘം എസ്എഫ്ഐ പ്രവർത്തകരുടെ വിചാരണയ്‌ക്കും മർദ്ദനത്തിനും ഇരയായത്. അമലിന്റെ മൂക്കിന്റെ പാലത്തിന് ചതവ് പറ്റുകയും വലതുവശത്തെ കണ്ണിന് സമീപം നീരുവന്ന് വീർക്കുകയും ചെയ്‌തിരുന്നു. അതിനിടെ, സംഭവം അട്ടിമറിക്കാൻ കോളേജ് പ്രിൻസിപ്പൽ കൂട്ട് നിൽക്കുന്നുവെന്ന ആരോപണവുമായി കെഎസ്‌യു രംഗത്തെത്തി. എസ്എഫ്ഐ നേതാക്കളെ കോളേജിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിനെ ഉപരോധിച്ചു.
Most Read| 18 വയസിന് മുകളിലുള്ള സ്‌ത്രീകൾക്ക് പ്രതിമാസം 1000 രൂപ