ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഡെൽഹിയിൽ സുപ്രധാന പ്രഖ്യാപനം നടത്തി അരവിന്ദ് കെജ്‌രിവാൾ സർക്കാർ. 2024-25 സാമ്പത്തിക വർഷം മുതൽ ഡെൽഹിയിലെ 18 വയസിന് മുകളിലുള്ള സ്‌ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്നാണ് ആംആദ്‌മി പാർട്ടി സർക്കാരിന്റെ പ്രഖ്യാപനം. ‘മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന പദ്ധതി’ വഴിയാണ് പ്രതിമാസം തുക നൽകുക.
ധനമന്ത്രി അതിഷി ഇന്ന് നടത്തിയ ബജറ്റ് പ്രസംഗത്തിലാണ് സുപ്രധാന പ്രഖ്യാപനം
നടത്തിയത്. സർക്കാർ ഉദ്യോഗസ്‌ഥർ, പെൻഷൻ ലഭിക്കുന്നവർ, ആദായനികുതി അടക്കുന്നവർ എന്നിവർ ഒഴികെയുള്ള 18 വയസിന് മുകളിൽ പ്രായമുള്ള സ്‌ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്‌താക്കൾ. 76,000 കോടി രൂപയുടെ ബജറ്റാണ് ധനമന്ത്രി സഭയിൽ അവതരിപ്പിച്ചത്.
രാമരാജ്യ സ്വപ്‌നം സാക്ഷാത്‌കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിന് മുന്നോടിയായി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടിയും കോൺഗ്രസും സഖ്യമായാണ് ഇത്തവണ മൽസരിക്കുന്നത്. നാല് സീറ്റിൽ ആംആദ്‌മി പാർട്ടിയും മൂന്ന് സീറ്റിൽ കോൺഗ്രസും മൽസരിക്കും. ന്യൂഡെൽഹി, വെസ്‌റ്റ് ഡെൽഹി, സൗത്ത് ഡെൽഹി, നോർത്ത്- വെസ്‌റ്റ് മണ്ഡലങ്ങളിലാണ് എഎപി കളത്തിലിറങ്ങുക.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡെൽഹിയിലെ ഏഴ് സീറ്റും ബിജെപിയാണ് നേടിയത്. അന്ന് കോൺഗ്രസും എഎപിയും ഒറ്റയ്‌ക്കായാണ് മൽസരിച്ചിരുന്നത്. അഞ്ചിടത്ത് കോൺഗ്രസും രണ്ടിടത്ത് എഎപിയും രണ്ടാമതെത്തി. 2004ൽ കോൺഗ്രസ് ആറ് സീറ്റും ബിജെപി ഒരു സീറ്റും നേടി. 2009ൽ ഏഴ് സീറ്റും കോൺഗ്രസിനായിരുന്നു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!