കൊച്ചി: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് കേരള സർവകലാശാലയിൽ ആജീവനാന്ത വിലക്ക്. കേരള സർവകലാശാല സിൻഡിക്കേറ്റിന്റേതാണ് തീരുമാനം. കായംകുളം എംഎസ്എം കോളേജ് അധികാരികളെ വിളിച്ചു വരുത്തും. രജിസ്ട്രാറും പരീക്ഷാ കൺട്രോളറും സമിതി ഹിയറിങ് നടത്തും. സർട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെൽ രൂപീകരിക്കും.
സംസ്‌ഥാനത്തിന് പുറത്തു നിന്നുള്ള സർട്ടിഫിക്കറ്റുകളും പരിശോധിക്കും. അതിനിടെ, നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് നിഖിലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തിരുന്നു. ബികോം(ബാങ്കിങ് ആൻഡ് ഫിനാൻസ്) എന്ന് രേഖപ്പെടുത്തിയ ബിരുദ സർട്ടിഫിക്കറ്റിനൊപ്പം മൂന്ന് വർഷത്തെ മാർക്ക് ലിസ്‌റ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവയും ഉണ്ടായിരുന്നു.
നിഖിലിന്റെ അക്കൗണ്ട് വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റിനുള്ള പ്രതിഫലമായി എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബിൻ സി രാജിന് രണ്ടു ലക്ഷം രൂപ അബിന്റെ അമ്മയുടെ അക്കൗണ്ട് വഴി നിഖിൽ കൈമാറിയതായി പോലീസ് കണ്ടെത്തിയിരുന്നു. നിഖിലിന്റെ മറ്റു പണമിടപാടുകളും പരിശോധിക്കുന്നുണ്ട്.
അതേസമയം,നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ സി രാജ് പോലീസ് കസ്‌റ്റഡിയിലായി. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ അബിൻ സി രാജ് കേസിലെ രണ്ടാം പ്രതിയാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് അബിനെ കായംകുളം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്‌റ്റഡിയിൽ എടുത്തത്. മുൻ എസ്എഫ്ഐ നേതാവായ അബിൻ സി രാജ് കൊച്ചിയിലെ ഓറിയോൺ ഏജൻസി വഴി രണ്ടു ലക്ഷം രൂപക്കാണ് തനിക്ക് കലിംഗ യൂണിവേഴ്‌സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയെന്നാണ് നിഖിലിന്റെ മൊഴി.
Most Read: തെരുവുനായ ശല്യം; സംസ്‌ഥാനത്ത് 170 ഹോട്ട്സ്‌പോട്ടുകൾ- വാക്‌സിനേഷൻ ഊർജിതമാക്കുമെന്ന് മന്ത്രി