കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരായ നാല് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിച്ചു. അന്വേഷണ കമ്മീഷന് മുമ്പാകെ ഇവർ നൽകിയ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി പിൻവലിച്ചത്. കോളേജ് കൗൺസിൽ നടത്തിയ യോഗത്തിലാണ് ഇന്ന് മുതൽ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത്.
രണ്ടാം വർഷ ബിബിഎ വിദ്യാർഥി എംകെ തേജു സുനിൽ, മൂന്നാംവർഷ ബിബിഎ വിദ്യാർഥി ടികെ തേജു ലക്ഷ്‌മി, രണ്ടാംവർഷ ബികോം വിദ്യാർഥി ആർപി അമാൽ രാജ്, രണ്ടാംവർഷ സൈക്കോളജി വിദ്യാർഥി അഭിഷേക് എസ് സന്തോഷ് എന്നിവർക്കെതിരായ നടപടിയാണ് പിൻവലിച്ചത്. ഇത്തരം ചെയ്‌തികൾ ആവർത്തിക്കരുതെന്ന് ഇവർക്ക് കർശന നിർദ്ദേശം നൽകിയതായി കോളേജ് അധികൃതർ അറിയിച്ചു.
ജൂലൈ ഒന്നിന് ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ് ഡെസ്‌ക് ഇടുന്നതിനെച്ചൊല്ലി എസ്എഫ്ഐ പ്രവർത്തകരും കോളേജ് പ്രിൻസിപ്പലും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രിൻസിപ്പലിനെ എസ്എഫ്ഐ ഏരിയാ പ്രസിഡണ്ട് ബിആർ അഭിനവ് മുഖത്തടിച്ചതായും അഭിനവിനെ പ്രിൻസിപ്പൽ മർദ്ദിച്ചതായും ആരോപണം ഉയർന്നിരുന്നു. അധ്യാപകൻ കെപി രമേശനും മർദ്ദനമേറ്റിരുന്നു.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!