ന്യൂഡെൽഹി: സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത സോഷ്യലിസ്‌റ്റ് വിപ്ളവകാരിയും ചരിത്രകാരൻമാർ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്‌റ്റ് വിപ്ളവകാരിയെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന, സായുധ പോരാട്ടത്തിനു മുൻഗണന നൽകിയ ഭഗത് സിംഗിന്റെ പേര് ചണ്ഡീഗഡ് വിമാനത്താവളത്തിന് നിർദ്ദേശിച്ച് പ്രധാനമന്ത്രി മോദി.
തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്ത്‘-ൽ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ചണ്ഡീഗഡ് വിമാനത്താവളത്തിന് പേര് ‘ശഹീദ് ഭഗത് സിംഗ്’ എന്ന് നൽകുമെന്നാണ് ഇദ്ദേഹം വ്യക്‌തമാക്കിയത്. സുപ്രധാന പ്രഖ്യാപനം നടത്തിയ മോദി സെപ്റ്റംബർ 28ന് ആയിരിക്കും പേര് മാറ്റാമെന്നും വ്യക്‌തമാക്കി. ഭഗത് സിംഗിന്റെ ജൻമദിനമാണ് സെപ്റ്റംബർ 28ന്. ജനന വർഷം 1907.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി 24ആം വയസിൽ രക്‌ത സാക്ഷിത്വം വരിച്ച ആദ്യ വിപ്ളവകാരിയായാണ് ഭഗത് സിംഗിനെ കണക്കാക്കുന്നത്. അന്നത്തെ ലാഹോറിലെ സെൻട്രൽ ലെജിസ്ളേറ്റിവ് അസംബ്ളിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ പങ്കാളിയായി എന്നാരോപിച്ചാണ് ഇദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ 23 മാർച്ച് 1931ന് വധശിക്ഷക്ക് വിധേയനാക്കിയത്.
അക്രമരഹിതമായ സമര മാർഗങ്ങളേക്കാൾ സായുധ സമരത്തിൽ വിശ്വസിച്ച വ്യക്‌തിയായിരുന്നു ഭഗത് സിംഗ്. പഞ്ചാബിന്റെയും ഹരിയാനയുടെയും നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് മൻ കി ബാത്തിൽ പ്രധാനമന്ത്രി ചണ്ഡീഗഡ് വിമാനത്താവളത്തിന് പുതിയ പേര് പ്രഖ്യാപിച്ചത്.
Most Read: പോപ്പുലര്‍ ഫ്രണ്ടിന്റേത് ആസൂത്രിത അക്രമം; മുഖ്യമന്ത്രി