ദിസ്‌പൂർ: അസമിലെ ദേശീയോധ്യാനത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനം. ‘രാജീവ് ഗാന്ധി ഒറാംഗ് ദേശീയോദ്യാന’ത്തിന്റെ പേര് ‘ഒറാംഗ് ദേശീയോദ്യാനം’ എന്ന് മാത്രം ആക്കാനാണ് അസം സർക്കാരിന്റെ തീരുമാനം. ആദിവാസി, ഗോത്ര സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ഒറാംഗ് ദേശീയോദ്യാനമെന്ന് പുനര്‍ നാമകരണം ചെയ്യാന്‍ തീരുമാനിച്ചത് എന്നാണ് അസം സര്‍ക്കാര്‍ പറയുന്നത്.
“ഏതാനും ദിവസങ്ങൾക്ക് മുമ്പ് അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ ആദിവാസി, ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധികളുമായി ഒരു കൂടിക്കാഴ്‌ച നടത്തി. ആ കൂടിക്കാഴ്‌ചയിൽ ആദിവാസി, ഗോത്ര സമുദായങ്ങളെ ആദരിക്കുന്നതിനായി ദേശീയ ഉദ്യാനത്തിന്റെ പേര് മാറ്റണമെന്ന് അവർ അസം മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. ആദിവാസി, ഗോത്ര സമൂഹത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് അസം മന്ത്രിസഭ രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാംഗ് നാഷണൽ പാർക്ക് എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു,”- സർക്കാർ വക്‌താവും ജലവിഭവ മന്ത്രിയുമായ പിജുഷ് ഹസാരിക പറഞ്ഞു.
സമാനമായി, കഴിഞ്ഞ മാസം ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് മേജർ ധ്യാൻ ചന്ദിന്റെ പേരിലേക്ക് മാറ്റിയതായി നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. പൊതുജനാഭിപ്രായം പരിഗണിച്ചാണ് മാറ്റം എന്നാണ് മോദി ഇതിനെ വിശദീകരിച്ചത്. ഇതിന് പിന്നാലെയാണ് അസം ദേശീയോദ്യാനത്തിന്റെ പേരിൽ നിന്നും രാജീവ് ഗാന്ധിയെ ഒഴിവാക്കുന്നത്.
ഒഡീഷ, പശ്‌ചിമ ബംഗാൾ, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ താമസിച്ചിരുന്ന ‘ഒറാവോൻ’ ജനതയോടുള്ള ആദരസൂചകമായാണ് ദേശീയോദ്യാനത്തിന്റെ പേരിൽ ‘ഒറാംഗ്’ എന്നുകൂടി ഉൾപ്പെടുത്തിയത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത്, ഈ സമുദായത്തിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യാൻ അസമിലേക്ക് മാറ്റിയിരുന്നു. 2011 സെൻസസ് പ്രകാരം അസമിലെ ഒറാവോൻ ജനസംഖ്യ 73,437 ആണെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട് ചെയ്യുന്നു.
Most Read: താലിബാനെ വാഴ്‌ത്തുന്ന ഇന്ത്യയിലെ മുസ്‌ലിം വിഭാഗങ്ങൾ അപകടകാരികൾ; നസറുദ്ദീൻ ഷാ