ന്യൂഡെൽഹി: മലയാളി ഹോക്കി താരം പിആര്‍ ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ടോക്കിയോ ഒളിമ്പിക്‌സ് ജാവലിൻ ത്രോയിൽ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്ര, ഗുസ്‌തിയിൽ വെള്ളി മെഡൽ നേടിയ രവികുമാര്‍ ദഹിയ, ബോക്‌സിങ്ങിൽ വെങ്കലം നേടിയ ലോവ്‌ലിന ബൊറോഗെയിന്‍, മന്‍പ്രീത് സിംഗ്, മിഥാലി രാജ് എന്നിവരുള്‍പ്പെടെ 12 താരങ്ങള്‍ക്കാണ് ഇത്തവണ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌ന ലഭിച്ചത്.
സുനില്‍ ഛേത്രിയിലൂടെ ഇന്ത്യന്‍ കായിക ചരിത്രത്തിൽ ആദ്യമായാണ് ഒരു ഫുട്‌ബോള്‍ താരത്തിന് ഖേല്‍രത്‌ന പുരസ്‌കാരം ലഭിക്കുന്നത്. ഈ മാസം 13ന് ഡെൽഹില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും. ക്രിക്കറ്റിലെ സമഗ്ര സംഭാവനക്കാണ് മിഥാലി രാജിന് ഖേല്‍രത്‌ന.
ടോക്കിയോ പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ അവനി ലേഖര, മനീഷ് നല്‍വാള്‍, കൃഷ്‌ണനാഗര്‍, പ്രമോദ് ഭാഗത്, സുമിത് ആന്റ്‌ലിന്‍ എന്നിവരും ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി. ഖേല്‍രത്‌ന ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് പിആര്‍ ശ്രീജേഷ്. നേരത്തെ അഞ്‌ജു ബോബി ജോര്‍ജിനും ബീന മോള്‍ക്കും ഖേല്‍രത്‌ന ലഭിച്ചിരുന്നു.
ദ്രോണചാര്യ പുരസ്‌കാരം മലയാളിയായ രാധാകൃഷ്‌ണൻ നായർക്ക് ലഭിച്ചു. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിന്റെ ചീഫ് കോച്ചാണ് അദ്ദേഹം. 35 കായിക താരങ്ങള്‍ക്ക് അർജുന അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: ടി-20 ലോകകപ്പ്; ബംഗ്‌ളാദേശിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക