തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത അക്രമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആള്‍ക്കൂട്ട ആക്രമണങ്ങളും മുഖംമൂടി ആക്രമണങ്ങളും അപലപനീയമാണ്. തീവ്രവാദ സംഘടനകളില്‍ നിന്ന് സമാധാനം പ്രതീക്ഷിക്കാനാകില്ല. അടയാളം മറച്ചുവെക്കാന്‍ മുഖംമൂടി ധരിച്ചാണ് അക്രമികള്‍ വന്നത്. വര്‍ഗീയ ശക്‌തികള്‍ തീവ്രവാദ സ്വഭാവം പ്രകടിപ്പിക്കുകയാണ്. അക്രമത്തിനു പിന്നിലുള്ള എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
നടപടികള്‍ സ്വീകരിക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുഭാഗത്തു നിന്ന് വീഴ്‌ച ഉണ്ടായിട്ടില്ല. വര്‍ഗീയ അക്രമത്തെ നേരിടാന്‍ സംസ്‌ഥാന പോലീസിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പോപ്പുലര്‍ ഫ്രണ്ടും ബിജെപിയും പരസ്‌പരം പ്രോൽസാഹിപ്പിക്കുന്ന പ്രത്യയ ശാസ്‌ത്രങ്ങളാണെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇവർ പരസ്‌പരം ശക്‌തിപ്പെടുത്തുകയാണെന്നും ഇദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇരുവരും തീവ്ര വർഗീയ നിലപാടുള്ളവരാണ്. ബിജെപിയാണ് പോപ്പുലർ ഫ്രണ്ടിനെ പ്രോൽസാഹിപ്പിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്‌താവന പരസ്‌പരം ചേരാത്തതാണ്. അക്കൂട്ടത്തിൽ മുസ്‌ലിം ലീഗും ചേരുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇതിനിടയിൽ എൻഐഎ പരിശോധനയിൽ അറസ്‌റ്റ് ചെയ്‌ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ കോടതി ഏഴ് ദിവസത്തെ കസ്‌റ്റഡിയിൽവിട്ടു. കോടതിയില്‍ ഹാജരാക്കുന്നതിനിടെ പ്രതികള്‍ കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം വിളിച്ചതിനെതിരെ പ്രതികള്‍ക്ക് കോടതിയുടെ താക്കീതുണ്ട്.
Most Read: ഭരണകൂടത്തെ വെല്ലുവിളിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ഞെട്ടലോടെ ഹൈക്കോടതി