കൊച്ചി: സംസ്‌ഥാന ഭരണകൂടത്തെ വെല്ലുവിളിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നടത്തിയ ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നുവെന്നും ഏകദേശം 45 ലക്ഷം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ.
സംസ്‌ഥാന വ്യാപകമായി അഴിച്ചുവിട്ട തെരുവുയുദ്ധം ഉണ്ടാക്കിയ മറ്റു നഷ്‌ടങ്ങളുടെയും വേദനയുടെയും അതിക്രമങ്ങളുടെയും ആഘാതം ഇതിൽ പെടില്ല. അടുത്തകാലങ്ങളിൽ മറ്റൊരു രാഷ്‌ട്രീയ പാർട്ടിയുടെ ഹർത്താലിനും സംഭവിക്കാത്ത തരത്തിലുള്ള അഴിഞ്ഞാട്ടമാണ് ഈ ഹർത്താലിൽ നടന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കെഎസ്ആർടിസി പോലുള്ള പൊതുമേഖലാ വാഹനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. തങ്ങൾ എവിടെയും ഭരണകൂടത്തിന് എതിരാണെന്ന് വ്യക്‌തമാക്കുന്ന രീതിയിലായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ ആക്രമണങ്ങളെന്ന് ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തുന്നു.
വിഷയത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ കോടതി, കെഎസ്ആർടിസിയെ തൊട്ടുകളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകുമെന്ന് പറഞ്ഞു. ശരിയായ ചിന്തയുള്ളവർ ഇത്തരം അക്രമം നടത്തില്ല. ഈ നാട്ടിൽ നിയമമുണ്ട്. നിയമത്തിൽ ഭയമില്ലാത്തവരാണ് അതിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനു തൊട്ടുമുൻപ് കോടതിയിൽ ഉണ്ടായിരുന്ന അഡ്വക്കറ്റ് ജനറൽ (എജി) ആണ് സംസ്‌ഥാനത്ത് കെഎസ്ആർടിസി ബസുകൾക്കെതിരെ ഉണ്ടായ അതിക്രമത്തെക്കുറിച്ച് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഇത് ഏകദേശ കണക്കാണെന്നും കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കാൻ കുറച്ചു ദിവസങ്ങൾകൂടി വേണമെന്നും എജി പറഞ്ഞു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്രം ആരംഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്‌ഞാനേന്ദ്ര വ്യക്‌തമാക്കിയിരുന്നു. നിരോധന സാധ്യതയിലേക്ക് ഇന്ധനം പകരുന്ന, കേന്ദ്ര സർക്കാരിനും കേന്ദ്ര അന്വേഷണ ഏജൻസികൾക്കും കൂടുതൽ മെച്ചപ്പെട്ട തെളിവുകൾ നൽകുന്നതായിരുന്നു ഇന്നത്തെ പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാട്ടം. കേന്ദ്ര സർക്കാരിന്റെ അന്വേഷണത്തെ കൂടുതൽ ബലപ്പെടുത്തുന്ന ഇന്നത്തെ സംഭവ വികാസങ്ങളുടെ പ്രത്യഘാതം എന്തായിരിക്കും എന്നതിൽ വരും ദിവസങ്ങളിൽ വ്യക്‌തത ഉണ്ടാകും.
Most Read: കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത; റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം