മോസ്‌കോ: ഇറാനിലെ ആണവ നിലയങ്ങൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് പുട്ടിൻ ഇക്കാര്യം പറഞ്ഞതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ഇറാനിയൻ ജനതയെ സഹായിക്കാൻ മോസ്‌കോ ശ്രമിക്കുകയാണെന്നും ചർച്ചക്കിടെ പുട്ടിൻ ഇറാൻ വിദേശകാര്യ മന്ത്രിയോട് പറഞ്ഞതായാണ് വിവരം. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫൊർദോ, നതാൻസ്, ഇസ്‌ഫഹാൻ എന്നിവ യുഎസ് ബോംബർ വിമാനങ്ങൾ ആക്രമിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രി മോസ്‌കോയിലെത്തി പുട്ടിനുമായി കൂടിക്കാഴ്‌ച നടത്തിയത്.
ഇസ്രയേൽ-ഇറാൻ സംഘർഷം പശ്‌ചിമേഷ്യയിലാകെ സംഘർഷാത്‌മക അന്തരീക്ഷമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒരാഴ്‌ച പിന്നിട്ടതിന് പിന്നാലെ കഴിഞ്ഞദിവസം അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തിയതോടെ സ്‌ഥിതി കൂടുതൽ രൂക്ഷമായി. ഇതോടെയാണ് റഷ്യൻ പ്രസിഡണ്ടിൽ നിന്ന് കൂടുതൽ സഹായം അഭ്യർഥിക്കാൻ ഇറാൻ നീക്കം തുടങ്ങിയത്.
റഷ്യയുടെ സജീവ ഇടപെടൽ വിഷയത്തിൽ ഉണ്ടാകുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. ഇസ്രയേലും യുഎസും നടത്തിയ ആക്രമണങ്ങളിൽ റഷ്യ അപലപിച്ചിട്ടുണ്ടെങ്കിലും ഇറാന് ഇതുവരെ സൈനിക സഹായം വാഗ്‌ദാനം ചെയ്‌തിട്ടില്ല. റഷ്യയുടെ ഇതുവരെയുള്ള പിന്തുണയിൽ ഇറാന് അതൃപ്‌തിയുണ്ട്.
ഇസ്രയേലിനും യുഎസിനുമെതിരെ കൂടുതൽ പിന്തുണയും സഹായങ്ങളും നൽകാൻ പുട്ടിനെ കണ്ട് ആവശ്യപ്പെടുകയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം. ഇക്കാര്യം പ്രതിപാദിച്ചുകൊണ്ടുള്ള ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കത്ത് പുട്ടിന് കൈമാറുമെന്നാണ് റിപ്പോർട്.
അതിനിടെ, യുഎസിന്റെ ബി2 സ്‌റ്റെൽത്ത് സ്‌പിരിറ്റ് ബോംബർ വിമാനങ്ങൾ കഴിഞ്ഞദിവസവും ഇറാനിലെ ആണവ കേന്ദ്രങ്ങൾ തകർത്തിരുന്നു. പിന്നാലെ ഇന്ന് പുലർച്ചെ ഇസ്രയേൽ ഇറാനിലെ ആറ് വ്യോമതാവളങ്ങളിലും ഐആർജിസി ആസ്‌ഥാനത്തും ആക്രമണം നടത്തി. നൂറോളം ഐആർജിസി അംഗങ്ങൾ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
Most Read| രാഷ്‌ട്രീയ പാരമ്പര്യം കാത്തുസൂക്ഷിച്ച് ആര്യാടൻ ഷൗക്കത്ത്; നിലമ്പൂർ വിജയം ആദ്യ ഡോസ്