തിരുവനന്തപുരം: വിപ്ളവ സൂര്യൻ വിഎസ് അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു. തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിൽ നിന്ന് 7.15ഓടെ വിഎസിന്റെ ഭൗതികശരീരം എകെജി പഠന കേന്ദ്രത്തിൽ എത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠന കേന്ദ്രത്തിലേക്ക് ഒഴുകിയെത്തുന്നത്.
എകെജി കേന്ദ്രത്തിലെ പൊതുദർശനത്തിന് ശേഷം രാത്രിയോടെ തിരുവനന്തപുരം വേലിക്കകത്തെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒമ്പതിന് ദർബാർ ഹാളിൽ പൊതുദർശനത്തിനായി എത്തിക്കും. ഉച്ചയ്‌ക്ക് ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും.
ബുധനാഴ്‌ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്‌ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടിൽ സംസ്‌കാരം നടത്താനാണ് തീരുമാനമെന്നും എംവി ഗോവിന്ദൻ അറിയിച്ചു. നാളെ സംസ്‌ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.
നാളെ മുതൽ മൂന്ന് ദിവസം സംസ്‌ഥാനത്ത് ഔദ്യോഗിക ദുഃഖാചരണവുമുണ്ടാകും. ഇന്ന് വൈകിട്ട് 3.20നായിരുന്നു വിഎസിന്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ജൂൺ 23ന് തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
2006 മുതൽ 2011 വരെ സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 2016ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി. വിഎസിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കും അദ്ദേഹം സമർപ്പിച്ചെന്ന് പ്രധാനമന്ത്രി അനുശോചിച്ചു.
അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച നേതാവാണ് വിഎസ് എന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു അനുശോചിച്ചു. വിപ്ളവ സൂര്യന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും രംഗത്തെത്തി. എന്നും ജനങ്ങൾക്കൊപ്പം നിന്ന നേതാവെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും അനുസ്‌മരിച്ചു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!