തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പാർട്ടിയിൽ മറ്റു പദവികൾ നൽകില്ലെന്ന് കെപിസിസി നേതൃയോഗത്തിൽ കെസി. വേണുഗോപാലിന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പിൽ എല്ലാവരും പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യം പാർട്ടി നിരീക്ഷിക്കുമെന്നും കെസി. വേണുഗോപാൽ പറഞ്ഞു.
അർഹത ഉണ്ടായിട്ടും മാറി നിന്നവരെ ഇത്തവണ പാർട്ടി പരിഗണിക്കും. ആരും സ്വയം സ്‌ഥാനാർഥിത്വം പ്രഖ്യാപിക്കരുത്. തിരഞ്ഞെടുപ്പിൽ എല്ലാവർക്കും സീറ്റ് നൽകാനാവില്ല. എന്നാൽ, സർക്കാർ വരുമ്പോൾ അർഹമായ പരിഗണന നൽകും. എല്ലാവരും തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കണം. എല്ലാവരുടെയും പ്രവർത്തനം വിലയിരുത്തുമെന്നും കെസി. വേണുഗോപാൽ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ആവേശകരമായ വിജയം ലഭിച്ചതിന് പിന്നാലെ എത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും സീറ്റ് മോഹികളുടെ എണ്ണം കൂടുന്നുവെന്നതാണ് നേതൃത്വത്തിന് മുന്നിലുള്ള വലിയ വെല്ലുവിളി. പത്തുവർഷത്തെ ഇടതുഭരണം അവസാനിപ്പിക്കാൻ ഏറെ അനുകൂലമായ സാഹചര്യമാണ് മുന്നിലുള്ളതെന്നും ഈ സാഹചര്യത്തിൽ വിജയസാധ്യത മാത്രമേ പരിഗണിക്കപ്പെടൂ എന്ന നിലപാടിലാണ് നേതൃത്വം.
സ്വയം സ്‌ഥാനാർഥിത്വം പ്രഖ്യാപിക്കുന്നവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന മുന്നറിയിപ്പും നേതൃത്വം നൽകിയിട്ടുണ്ട്. ഘടകകക്ഷികളുമായി സീറ്റ് ചർച്ച പൂർത്തിയാക്കി എത്രയും പെട്ടെന്ന് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനുള്ള തീരുമാനവും യോഗത്തിലുണ്ടായി. സ്‌ഥാനാർഥികൾക്ക് മണ്ഡലത്തിൽ പ്രചാരണത്തിന് കൂടുതൽ സമയം ലഭിക്കുന്ന സാഹചര്യം ഒരുക്കുകയാണ് പ്രധാന ലക്ഷ്യം.
സിറ്റിങ്, സംവരണ മണ്ഡലങ്ങളിലെയും തർക്കമില്ലാത്ത ഇടങ്ങളിലെയും സ്‌ഥാനാർഥികളെയാണ് ആദ്യപട്ടികയിൽ പ്രഖ്യാപിക്കുക. സിറ്റിങ് സീറ്റുകളിൽ പാലക്കാട്, തൃപ്പൂണിത്തുറ എന്നിവയൊഴിച്ചുള്ള 20 ഇടത്തെ സ്‌ഥാനാർഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാനാണ് നീക്കം. അതേസമയം, സീറ്റ് കിട്ടിയില്ലെങ്കിലും ആരും പണിയെടുക്കാതിരിക്കരുതെന്നും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ എന്തെങ്കിലും അവസരം ലഭിക്കുമെന്നും മറ്റൊരു പരിപാടിയിൽ മുതിർന്ന നേതാവ് എകെ ആന്റണി പറഞ്ഞു.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം






































