ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നരഭോജി ചെന്നായയുടെ ആക്രമണത്തിൽ വീണ്ടും മരണം. നവേൻ ഗ്രാമത്തിലെ രണ്ടര വയസുകാരി അഞ്‌ജലിയാണ് ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ചെന്നായയുടെ ആക്രമണത്തിൽ രണ്ടു മാസത്തിനിടെ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. ഇതിൽ എട്ടുപേർ കുട്ടികളാണ്.
25 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തിങ്കളാഴ്‌ച പുലർച്ചെയാണ് ആമ്മയ്‌ക്കരികിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ചെന്നായ ആക്രമിച്ചത്. അമ്മ സഹായത്തിനായി നിലവിളിച്ചെങ്കിലും ചെന്നായ കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോയി. പിന്നീട് രണ്ടു മണിക്കൂറിന് ശേഷം വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരു കൈകളുമില്ലാത്ത നിലയിൽ വികൃതമാക്കപ്പെട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടതെന്ന് പ്രദേശവാസികൾ പറയുന്നു.
സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മേഖലയിൽ നിരീക്ഷണം ശക്‌തമാക്കാൻ വനം വകുപ്പിനും പോലീസിനും നിർദ്ദേശം നൽകി. ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്‌ഥരടക്കം സ്‌ഥലത്ത് ക്യാംപ് ചെയ്യുകയാണ്. രാത്രി സമയങ്ങളിൽ ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും ജാഗ്രത പാലിക്കാനും ജില്ലാ മജിസ്ട്രേറ്റ് മോണിക്ക റാണി അഭ്യർഥിച്ചു.
ഇതുവരെ നരഭോജികളായ നാല് ചെന്നായ്‌ക്കളെയാണ് വനംവകുപ്പ് പിടികൂടിയത്. മേഖലയിൽ ശക്‌തമായ പട്രോളിങ് നടത്തുന്നതായും എത്രയും വേഗം ബാക്കിയുള്ള ചെന്നായ്‌ക്കളെ പിടികൂടുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുന്നുണ്ട്.
Most Read| സൗരയൂഥത്തിന് പുറത്ത് ആറ് പുറംഗ്രഹങ്ങളെ കൂടി കണ്ടെത്തി നാസ