തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അന്വേഷിക്കുന്ന ഉന്നതതല സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് നയിക്കും. ക്രൈം ബ്രാഞ്ചിന് പുറമേ വിജിലൻസ് വനംവകുപ്പ് ഉദ്യോഗസ്‌ഥരും അന്വേഷണ സംഘത്തിൽ ഉണ്ടാകും. ചീഫ് സെക്രട്ടറി വിപി ജോയ് ആണ് ഉത്തരവ് ഇറക്കിയത്.
റവന്യൂ വകുപ്പ് ഉത്തരവ് മറയാക്കി വ്യാപകമായി മരം കൊള്ള നടന്നുവെന്ന പോലീസ് റിപ്പോർട് അടിസ്‌ഥാനമാക്കിയാകും ഇവരുടെ അന്വേഷണം. വയനാട് മുട്ടിൽ പ്രദേശം ഉടൻ തന്നെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുമെന്നാണ് സൂചന.
അതേസമയം, മരം മുറിച്ച് കടത്തിയെന്ന വിവാദത്തില്‍ വനംമന്ത്രി എകെ ശശീന്ദ്രന്റെ നിലപാടില്‍ അതൃപ്‌തി സിപിഐ വ്യക്‌തമാക്കി. വിവാദത്തിന് പിന്നാലെ എകെ ശശീന്ദ്രന്‍ സ്വീകരിക്കുന്ന നിലപാട് മുന്‍ മന്ത്രിമാരെ സംശയമുനയില്‍ നിര്‍ത്തുന്നതാണെന്നാണ് സിപിഐയുടെ ആക്ഷേപം. മുന്‍ റവന്യൂ, വനം മന്ത്രിമാര്‍ക്ക് മരംകൊള്ളയില്‍ പങ്കില്ലെന്ന് വ്യക്‌തമാക്കുന്ന സിപിഐ നിലവിലെ വനം മന്ത്രിയുടെ നിലപാടില്‍ പാര്‍ട്ടിയെയും മുന്നണിയിലും അതൃപ്‌തി അറിയിച്ചതായാണ് വിവരം.
തന്റെ കാലത്തല്ല മരംമുറി നടന്നതെന്ന് ശശീന്ദ്രന്‍ ആവര്‍ത്തിക്കുന്നത് തെറ്റിദ്ധാരണ പടര്‍ത്താന്‍ ഇടയാക്കുന്നു. ശശീന്ദ്രന്റെ പരാമര്‍ശം മുന്‍ മന്ത്രിക്ക് തെറ്റ് പറ്റിയെന്ന് വ്യാഖ്യാനിക്കാന്‍ ഇടയാക്കുന്നു. എന്തിനാണ് തന്നെ വേട്ടയാടുന്നത് എന്ന് നിരന്തരം ആവര്‍ത്തിക്കുന്ന ശശീന്ദ്രന്‍ മരംമുറിയില്‍ മുന്‍മന്ത്രിമാരെ സംശയമുനയില്‍ നിര്‍ത്തുന്നതായും സിപിഐ ചൂണ്ടിക്കാട്ടിയിരുന്നു.
Also Read: മഞ്ചേശ്വരം കോഴക്കേസ്; ഒരു ലക്ഷം രൂപ കണ്ടെത്തി