മലപ്പുറം: എടവണ്ണയിൽ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദൃക്സാക്ഷി മൊഴി മാറ്റി. യുവാവിനെ അയൽവാസിയായ സ്ത്രീകൾ ദേഹത്ത് ദ്രാവകം ഒഴിച്ച് തീ കൊളുത്തുന്നത് കണ്ടെന്ന മൊഴിയാണ് ഇയാൾ പോലീസിന് മുന്നിലെത്തിയപ്പോൾ മാറ്റിയത്.
പോലീസ് മൊഴിയെടുത്തപ്പോഴാണ് അയൽവാസിയായ നൗഷാദ് നേരത്തെ പറഞ്ഞ കാര്യം മാറ്റിപ്പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും ആത്മഹത്യ ആണെന്നാണ് സ്ഥിരീകരിക്കുന്നത്. ഇതേത്തുടർന്ന് കസ്റ്റഡിയിൽ എടുത്ത സ്ത്രീകളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
താൻ ബൈക്കിൽ വരുമ്പോൾ മരിച്ച ഷാജിയുടെ അയൽവാസിയായ സ്ത്രീ ദ്രാവകം ഷാജിയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുന്നത് കണ്ടെന്നായിരുന്നു ഇന്നലെ നൗഷാദ് പ്രാദേശിക മാദ്ധ്യമങ്ങളോട് പറഞ്ഞത്. രാത്രി നടന്ന നാട്ടുകാരുടെ പ്രതിഷേധ സമയത്തടക്കം നൗഷാദ് താൻ സംഭവം നേരിൽ കണ്ടെന്ന വാദത്തിൽ ഉറച്ചുനിന്നിരുന്നു. സംഭവത്തിന് ശേഷം പള്ളിയിലേക്ക് ഓടിപ്പോയി അവിടെയുള്ളവരെയും കൂട്ടി സ്ഥലത്തേക്ക് വന്നതാണ് താനെന്നും നൗഷാദ് പറഞ്ഞിരുന്നു.
എന്നാൽ തുടക്കം മുതലേ നൗഷാദിന്റെ വാദം പോലീസ് വിശ്വാസത്തിൽ എടുത്തിരുന്നില്ല. ആത്മഹത്യയെന്ന നിലപാടിലായിരുന്നു പോലീസും. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ആരോപണ വിധേയരായ സ്ത്രീകളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് ശേഷമാണ് നൗഷാദിനെ മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചത്. സ്റ്റേഷനിലെത്തിയ നൗഷാദ് നിലപാട് മാറ്റിയതോടെ ആരോപണ വിധേയരായ സ്ത്രീകളെ പോലീസ് വിട്ടയക്കുകയായിരുന്നു.
ഒതായി സ്വദേശി ഷാജി (42)യാണ് മരിച്ചത്. ഹോട്ടൽ തൊഴിലാളിയാണ് ഷാജി. വഴി തർക്കത്തെ തുടർന്ന് അയാളവാസികളായ സ്ത്രീകൾ തീകൊളുത്തി കൊന്നതാണ് എന്നായിരുന്നു ഇന്നലെ നാട്ടുകാർ ആരോപിച്ചത്.
Most Read: ഒമൈക്രോൺ; വീട്ടിലും വേണം കരുതൽ, ഹോം കെയര്‍ മാനേജ്മെന്റില്‍ അറിഞ്ഞിരിക്കേണ്ടവ








































