കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള ചികിൽസാ കേന്ദ്രം കൊച്ചിയില്‍ പ്രവര്‍ത്തന സജ്‌ജമാകുന്നു. അമ്പലമുഗള്‍ റിഫൈനറി സ്‌കൂളില്‍ ഒരുക്കിയ താൽക്കാലിക ചികിൽസാ കേന്ദ്രത്തില്‍ ഇന്നുമുതല്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആയിരം ഓക്‌സിജന്‍ കിടക്കകള്‍ തയ്യാറാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് ബിപിസിഎല്ലിന്റെ സഹകരണത്തോടെ പുരോഗമിക്കുന്നത്.
എറണാകുളത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായ നിലയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഓക്‌സിജന്‍ കിടക്കളുടെ എണ്ണം കൂട്ടാന്‍ ജില്ലാ ഭരണകൂടം അടിയന്തിര നടപടികള്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി അമ്പലമുഗളിലെ റിഫൈനറി സ്‌ക്കൂളില്‍ ഒരുക്കിയ താൽക്കാലിക ചികിൽസാ കേന്ദ്രത്തില്‍ 1000 ഓക്‌സിജന്‍ കിടക്കകള്‍ സജ്‌ജമാക്കാനാണ് തീരുമാനിച്ചത്. ഇതിനു മുന്നോടിയായി ആദ്യഘട്ടത്തില്‍ നൂറ് കിടക്കകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇന്നുമുതല്‍ ഇവിടെ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും.
കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്‌ടർമാര്‍, 240 നഴ്‌സുമാര്‍ ഉള്‍പ്പടെ 480 പേരെ സേവനത്തിനായി വിന്യസിക്കും. ജില്ലയില്‍ കോവിഡ് ചികിൽസയ്‌ക്ക് നിലവില്‍ 2019 കിടക്കകള്‍ ഒഴിവുള്ളതായും ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം ഞായറാഴ്‌ചയോടെ 500 ആയി ഉയര്‍ത്തും. ചികിൽസാ കേന്ദ്രത്തിന് സമീപമുള്ള ബിപിസിഎല്ലിന്റെ ഓക്‌സിജന്‍ പ്ളാന്റില്‍ നിന്നും തടസമില്ലാത്ത ഓക്‌സിജന്‍ വിതരണം ഇവിടെ സാധ്യമാക്കും. ആയിരം ഓക്‌സിജന്‍ കിടക്കകളുമായി രാജ്യത്തെതന്നെ ഏറ്റവും വലിയ കോവിഡ് ചികിൽസാ കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.
Read Also: വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും






































