ന്യൂഡെൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലായ് 19 മുതൽ ആഗസ്‌റ്റ് 13 വരെ നടക്കും. 19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ രാവിലെ 11 മുതൽ വൈകീട്ട് ആറ് വരെ ഇരുസഭകളും ചേരുമെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ എംപിമാർക്കും മാദ്ധ്യമ പ്രവർത്തകർക്കും പ്രവേശനം അനുവദിക്കൂ. ആർടിപിസിആർ പരിശോധന നിർബന്ധമല്ല. എന്നാൽ വാക്‌സിൻ എടുക്കാത്തവർ ആർടിപിസിആർ പരിശോധന നടത്തണമെന്ന് ലോക്‌സഭാ സ്‌പീക്കർ അഭ്യർഥിച്ചു.
നിലവിൽ ഇരുസഭകളിലേയും ഭൂരിഭാഗം എംപിമാരും വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 540ൽ 444 ലോക്‌സഭാംഗങ്ങളും, 232ൽ 218 രാജ്യസഭാംഗങ്ങളും വാക്‌സിന്റെ ഇരുഡോസും എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്. കോവിഡ് ബാധിച്ചതിനാൽ ചില എംപിമാർക്ക് രണ്ടാം ഡോസ് സ്വീകരിക്കാൻ സാധിച്ചിട്ടില്ല.
നേരത്തെ കോവിഡിനെ തുടർന്ന് ബജറ്റ് സമ്മേളനവും അതിന് മുൻപുള്ള രണ്ട് സമ്മേളനങ്ങളും വെട്ടിച്ചുരുക്കിയിരുന്നു. കഴിഞ്ഞ തവണ വർഷകാല സമ്മേളനം ചേർന്നത് സെപ്റ്റംബർ 14നായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് കഴിഞ്ഞ തവണ സമ്മേളനം നീട്ടിയത്.
Read Also: ‘124 എ’ വകുപ്പ് റദ്ദാക്കണം; ഹരജിയിൽ എജിയുടെ നിലപാട് തേടി സുപ്രീം കോടതി