ന്യൂഡെൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ‘124 എ’ വകുപ്പ് റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടുള്ള രണ്ട് മാദ്ധ്യമ പ്രവർത്തകരുടെ ഹരജികളിൽ അറ്റോർണി ജനറലിന്റെ നിലപാട് തേടി സുപ്രീം കോടതി. രണ്ടാഴ്‌ചക്കകം അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ട് എജിക്ക് കോടതി നോട്ടീസ് നൽകി.
കേസ് വരുന്ന 27ആം തീയതി സുപ്രീം കോടതി വീണ്ടും പരിഗണിക്കും. മണിപ്പൂരിലെ മാദ്ധ്യമ പ്രവര്‍ത്തകന്റെയും, ഛത്തീസ്‌ഗഡിലെ കാര്‍ട്ടൂണിസ്‌റ്റിന്റെയും ഉൾപ്പെടെയുള്ള എല്ലാ ഹരജികളും 27ന് ഒന്നിച്ച് പരിഗണിക്കാമെന്ന് ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ശശികുമാറിന് കേസിൽ കക്ഷി ചേരാനുള്ള അനുമതിയും സുപ്രീം കോടതി നൽകി.
ഭരണകൂടത്തെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടതിന് രാജ്യദ്രോഹക്കുറ്റം നേരിടുന്ന രണ്ട് പേർ നൽകിയ ഹരജിയാണ് ജസ്‌റ്റിസുമാരായ യുയു ലളിത്, അജയ് രസ്‌തോഗി എന്നിവരുടെ ബെഞ്ച് പരിഗണിക്കുന്നത്. മണിപ്പൂരിലെ മാദ്ധ്യമ പ്രവർത്തകൻ കിഷോർ ചന്ദ്ര വാങ്ഖ്ചെ, ഛത്തീസ്‌ഗഡിലെ കാർട്ടൂണിസ്‌റ്റ് കനയ്യലാൽ ശുക്ള എന്നിവരാണ് ഹരജിക്കാർ.
മണിപ്പൂർ സർവകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാത്തതിന് അവിടുത്തെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയുടെ ഏജന്റ് എന്ന് വിളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കിഷോർ ചന്ദ്രക്കെതിരായ കേസ്. പോലീസിന്റെ വ്യാജ ഏറ്റുമുട്ടൽ സംബന്ധിച്ച കാർട്ടൂൺ പോസ്‌റ്റ് ചെയ്‌തതാണ് കനയ്യ ലാലിനെതിരായ കേസ് എടുക്കാനുള്ള കാരണം.
Read Also: 40 ദിവസങ്ങൾ, 20 വ്യാജ എൻകൗണ്ടറുകൾ; അസം പോലീസിനെതിരെ പരാതി