ഗുവാഹത്തി: വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് അസം പോലീസിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി അഭിഭാഷകന്‍ ആരീഫ് ജാവ്ദര്‍. രണ്ട് മാസം മുൻപ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതിന് ശേഷം ആരംഭിച്ച വ്യാജ ഏറ്റമുട്ടലുകളെ കുറിച്ചാണ് ആരീഫ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.
ജൂണ്‍ ഒന്നിന് ശേഷം, കസ്‌റ്റഡിയിലുള്ള പ്രതികള്‍ക്ക് നേരെയോ, റെയ്‌ഡുകള്‍ക്കിടയിലോ 20ലധികം എന്‍കൗണ്ടറുകള്‍ നടന്നിട്ടുണ്ടെന്ന് പരാതിയില്‍ അഭിഭാഷകന്‍ പറയുന്നു. ഇതില്‍ കുറഞ്ഞത് അഞ്ച് സംഭവങ്ങളിലെങ്കിലും പ്രതി മരിച്ചിട്ടുണ്ടെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. ഞായറാഴ്‌ച മാത്രം സെൻട്രൽ അസമില്‍ രണ്ട് പോലീസ് എന്‍കൗണ്ടറുകള്‍ നടന്നതായാണ് റിപ്പോര്‍ട്.
പോലീസ് കസ്‌റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന വാദം നിരത്തിയാണ് എന്‍കൗണ്ടര്‍ നടത്തുന്നതെന്ന് ആരീഫ് പരാതിയില്‍ പറയുന്നു. കഴിഞ്ഞയാഴ്‌ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കസ്‌റ്റഡി എന്‍കൗണ്ടറുകളെ പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്‌താവന നടത്തിയത് വിവാദമായിരുന്നു. കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ഇതൊരു പാഠമായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.
Read Also: രാഷ്‌ട്രീയ പ്രവേശനമില്ല; രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടു