മലപ്പുറം: പൊന്നാനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാത്തിമയുടേത് കൊലപാതകമെന്ന് പോലീസ്. ഭർത്താവ് മുഹമ്മദിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ട്രെയിനിന് മുന്നിൽ ചാടാനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്.
സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാൾ ലഹരിക്ക് അടിമയാണെന്നും പോലീസ് പറയുന്നു. മുഹമമ്മദും ഫാത്തിമയും തമ്മിൽ നിരന്തരം തർക്കം നടന്നിരുന്നുവെന്നും പോലീസ് പറയുന്നു. ഇന്ന് രാവിലെയാണ് 22കാരിയായ ഫാത്തിമയെ പൊന്നാനി ഹാർബർ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മണലിൽ കമിഴ്‌ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിന് മുകളിൽ മണൽവാരിയിടുകയും ചെയ്‌തിരുന്നു. ഒന്നരവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. നാലുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മുഹമ്മദിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
Most Read| ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും; മേയ് ഒന്നുമുതൽ പുതിയ നിയമം



































