തിരുവനന്തപുരം: സംസ്‌ഥാനത്ത് മിൽമ പാലിന് വില കൂടും. ലിറ്ററിന് നാലുരൂപ വർധിപ്പിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന മിൽമ ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. അതേസമയം, വില വർധനവ് ഉടൻ ഉണ്ടാകില്ലെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം വീണ്ടും യോഗം ചേർന്ന് തീയതി തീരുമാനിക്കുമെന്നും മിൽമ ചെയർമാൻ കെഎസ്. മണി വ്യക്‌തമാക്കി.
”പാൽവില വർധിപ്പിക്കുന്നതിന് നിയമപരമായ പ്രശ്‌നങ്ങളില്ല. പക്ഷേ. കർഷകരുടെ കാര്യം കൂടി കണക്കിലെടുത്ത് സർക്കാരുമായി ചർച്ച നടത്തി മുന്നോട്ടുപോകുന്ന കീഴ്‌വഴക്കമാണ് പിന്തുടരുന്നത്. പാൽ വില വർധനവുമായി മുന്നോട്ടുപോകുന്നതിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം ഉള്ളതിനാൽ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം അടുത്ത യോഗത്തിൽ തീരുമാനമെടുക്കും”- കെഎസ്. മണി വിശദമാക്കി.
ഇന്ന് ചേർന്ന മില ബോർഡ് യോഗത്തിൽ പാൽവില വർധിപ്പിക്കണമെന്ന നിർദ്ദേശം ശക്‌തമായിരുന്നു. ലിറ്ററിന് നാലുരൂപ വർധിപ്പിക്കണം എന്നായിരുന്നു ആവശ്യം. വില വർധിപ്പിക്കാൻ വൈകുന്നതിൽ യോഗത്തിൽ പ്രതിഷേധമുയർന്നു. മിൽമ എറണാകുളം മേഖല യൂണിയൻ ഭാരവാഹികളാണ് പ്രതിഷേധം ഉയർത്തിയത്.
പാൽ ലിറ്ററിന് ആറുരൂപ കൂട്ടണമെന്നാണ് മിൽമ ആവശ്യപ്പട്ടിരുന്നത്. എന്നാൽ, നാലുരൂപ മതിയെന്ന് സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. ഈ നിർദ്ദേശം മിൽമ അംഗീകരിച്ചു. ഇതോടെ 56 രൂപയുള്ള ഒരു ലിറ്റർ പാലിന് 60 രൂപയാകും. ഡിസംബറിലാണ് അവസാനമായി വില കൂട്ടിയത്. കഴിഞ്ഞവർഷം തന്നെ വില കൂട്ടണമെന്ന് മിൽമ മേഖലാ യൂണിയനുകൾ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു.
Most Read| ഡിജിറ്റൽ അറസ്‌റ്റ്; 9400 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്‌സ് ആപ്പ്






































