കാഞ്ഞങ്ങാട്: സമഗ്ര ഗതാഗത പരിഷ്‌കരണം ലക്ഷ്യമിട്ട് കാഞ്ഞങ്ങാട് നഗര ഭരണാധികാരികളും പോലീസും ആദ്യഘട്ട പ്രവർത്തനങ്ങൾ തുടങ്ങി. നോർത്ത് കോട്ടച്ചേരി മുതൽ അലാമിപ്പള്ളി ബസ് സ്‌റ്റാൻഡ് വരെ നീളുന്ന പട്ടണത്തിന്റെ സിരാകേന്ദ്രത്തിൽ വാഹനം നിർത്തിയിടുന്നതടക്കമുള്ള കാര്യങ്ങൾ എങ്ങനെ ക്രമപ്പെടുത്താമെന്ന ആലോചനയാണ് നിലവിൽ നടക്കുന്നത്.
കഴിഞ്ഞ ദിവസം ബസുടമകൾ, ഓട്ടോഡ്രൈവർമാർ, വ്യാപാരികൾ, വഴിയോര കച്ചവടക്കാർ എന്നിവരുടെ സംഘടനാപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തിരുന്നു. ട്രാഫിക് പോലീസും നഗരസഭയും ചേർന്നുണ്ടാക്കിയ രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു. പട്ടണമധ്യത്തിൽ ചുറ്റിക്കറങ്ങിപ്പോകുന്നത് ഒഴിവാക്കാൻ കൂടുതൽ യൂ ടേൺ അനുവദിക്കണമെന്നായിരുന്നു ഓട്ടോ ഡ്രൈവർമാരുടെ ആവശ്യം.
ചുരുങ്ങിയത് കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിന് വടക്കും ബസ് സ്‌റ്റാൻഡിന് തെക്കും ഒരോ യൂ ടേണെങ്കിലും വേണമെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. എന്നാൽ, സർവീസ് റോഡിലൂടെ തലങ്ങും വിലങ്ങും പോകുമ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നാണ് ട്രാഫിക് പോലീസ് പറയുന്നത്. മെയിൻ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് സമാന്തരമായി അതേ ദിശയിലേക്കുമാത്രമേ സർവീസ് റോഡിലൂടെയുള്ള യാത്ര പാടുള്ളൂവെന്നും ട്രാഫിക് പോലീസുദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
ഗതാഗതക്കുരുക്ക് കുറയ്‌ക്കാൻ വെള്ളായിപ്പാലം, ശ്രീകൃഷ്‌ണ ക്ഷേത്രം റോഡ് ഉപയോഗപ്പെടുത്തണമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. വീണ്ടും ഗതാഗത പരിഷ്‌കരണ കമ്മിറ്റി ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച നഗരസഭാ ചെയർപേഴ്‌സൺ കെവി സുജാത പറഞ്ഞു.
Also Read: കരിപ്പൂർ വിമാനാപകടം; അന്വേഷണ റിപ്പോർട് പഠിക്കാൻ വിദഗ്‌ധ സമിതി





































