കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തെ കുറിച്ചുള്ള എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്‌റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട് പഠിക്കാന്‍ ഒൻപതംഗ സമിതി രൂപീകരിച്ചു. സാങ്കേതിക വിദഗ്‌ധരും ഈ ഒൻപതംഗ സമിതിയില്‍ ഉള്‍പ്പെടും. രണ്ട് മാസത്തിനകം പുതിയ റിപ്പോര്‍ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറണമെന്ന് നിർദ്ദേശമുണ്ട്.
കരിപ്പൂരിൽ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നല്‍കണമോ എന്ന കാര്യവും സമിതി പരിശോധിക്കും. ഇതിന് ശേഷമാവും ഇവിടെ വലിയ വിമാനങ്ങൾക്കുള്ള അനുമതി നല്‍കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കരിപ്പൂര്‍ വിമാന അപകടത്തിന് കാരണം പൈലറ്റിന്റെ വീഴ്‌ചയെന്നാണ് എയർ ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ നൽകിയ റിപ്പോർട്.
വിമാനം ഇറക്കാൻ പോകുമ്പോൾ ഉള്ള നടപടി ക്രമങ്ങൾ പാലിക്കാത്തത് അപകട കാരണമാകാമെന്നും, മുന്നറിയിപ്പുകൾ നൽകിയിട്ടും വിമാനം അമിത വേഗത്തിൽ മുന്നോട്ട് പോയെന്നും 257 പേജുള്ള റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു. 2020 ആഗസ്‌റ്റ് 7നാണ് ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത്. 2 പൈലറ്റുമാർ അടക്കം 21 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്‌ടമായത്.
Read Also: ആയുർവേദത്തെ അപമാനിച്ചു; മലയാളി ഡോക്‌ടര്‍ക്കെതിരെ ആയുഷ് മന്ത്രാലയം