കരിപ്പൂർ: നിരന്തര പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പരീക്ഷണാടിസ്‌ഥാനത്തിൽ നാല് സർവിസുകൾ കോഴിക്കോട്-കരിപ്പൂർ-പാലക്കാട് റൂട്ടിൽ കെഎസ്‌ആർടിസി അനുവദിച്ചു. കോഴിക്കോട്, പാലക്കാട് ഡിപ്പോകളുടെ രണ്ട് വീതം ബസുകളാണ് ഈ റൂട്ടിനായി ഉപയോഗിക്കുക.
കരിപ്പൂരിലെ വിമാനസർവിസുകൾ കൂടുതലും രാത്രിയായതിനാൽ ഈ സമയത്തായിരിക്കും ബസുണ്ടാവുക എന്നും കെഎസ്‌ആർടിസി അറിയിച്ചു. ഈ പ്രഖ്യാപനം കെഎസ്‌ആർടിസിയുടെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ പേജിൽ വന്നതോടെ നിരവധി സ്‌ഥലങ്ങളിൽ നിന്ന് കരിപ്പൂരിലേക്ക് സർവിസ് ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
പുതിയ സർവിസുകൾ തിങ്കളാഴ്‌ച മുതൽ ആരംഭിക്കുമെന്ന് കെഎസ്‌ആർടിസി അറിയിച്ചു. കോഴിക്കോട് നിന്നും കരിപ്പൂർ വഴി പാലക്കാട്ടേക്കും തിരിച്ചും രണ്ട് വീതം മൊത്തം നാലു സർവിസുകളാണ് ഉണ്ടാവുക. കോഴിക്കോട് നിന്ന് വരുന്ന ബസുകൾ 5 മിനിറ്റ് സമയം കരിപ്പൂരിൽ നിറുത്തിയിടും. പാലക്കാട് നിന്ന് കോഴിക്കോടേക്കുള്ള ബസിനും 5 മിനിറ്റ് ഇവിടെ സ്‌റ്റോപ്പ് ടൈം ഉണ്ടാകും.
സെപ്റ്റംബർ 14ന് കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകറിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ഈ റൂട്ടിൽ ബസ് അനുവദിക്കാൻ തീരുമാനമായത്. ലാഭകരമെങ്കിൽ കൂടുതൽ ബസ് അനുവദിക്കുന്നത് പിന്നീട് പരിഗണിക്കും. മലപ്പുറം ക്ളസ്‌റ്റർ ഓഫിസർ വിഎംഎ നാസറിനാണ് ഏകോപന ചുമതല.
ഈ റൂട്ടിൽ സർവിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി അബ്ദുൽ ഹമീദ് എംഎൽഎ ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകിയ നിവേദനത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ വകുപ്പ് തല പരിശോധനക്ക് ശേഷമാണ് രണ്ട് സർവിസ് നടത്താൻ തീരുമാനമായത്.
Most Read: രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ