അഹമ്മദാബാദ്: തീവ്ര ഹുന്ദുത്വ നിലപാടുകള്‍ ആവര്‍ത്തിക്കുന്ന അരവിന്ദ് കെജ്രിവാള്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത്. കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം അച്ചടിക്കണമെന്ന ആവശ്യത്തിനു പിന്നാലെയാണ് ഏകീകൃത സിവില്‍കോഡിനായുള്ള ആവശ്യം ഉയര്‍ത്തുന്നത്.
‘ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. ഏകീകൃത സിവില്‍കോഡ് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. എല്ലാ സമുദായങ്ങളെയും ഒന്നിപ്പിച്ച് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ബിജെപി ഒളിച്ചുകളിക്കുകയാണ്. ഏകീകൃത സിവില്‍കോഡ് സാധ്യമാക്കാൻ എല്ലാ സമുദായങ്ങളുമായി ചർച്ച നടത്തണം.’ -വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഗുജറാത്തിൽ എത്തിയ കെജ്‍രിവാൾ പറഞ്ഞു.
‘ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഇതേ വാഗ്‌ദാനമാണ് ബിജെപി നൽകിയത്. എന്നാൽ തിരഞ്ഞെടുപ്പിൽ ജയിച്ചശേഷം നടപ്പാക്കിയില്ല. ഇതിനായി കമ്മിറ്റി രൂപീകരിച്ചെങ്കിലും ഇപ്പോൾ അപ്രത്യക്ഷമാണ്. ഗുജറാത്തിലും കമ്മിറ്റി രൂപീകരിച്ചു. തിരഞ്ഞെടുപ്പിനു ശേഷം അത് അപ്രത്യക്ഷമാകും.’– കെജ്‍രിവാൾ പറഞ്ഞു.
ഗുജറാത്തിലെ നിലവിലുള്ള ബിജെപി സർക്കാർ ഏക വ്യക്‌തിനിയമം നടപ്പാക്കാനായി, വിരമിച്ച ഹൈക്കോടതി ജഡ്‌ജി അധ്യക്ഷനായി സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മൂന്നോ നാലോ പേരടങ്ങുന്ന സമിതിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് മന്ത്രിസഭ അധികാരം നൽകി. റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി നിശ്‌ചയിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപു സമിതി രൂപീകരിക്കുമെന്നു സംസ്‌ഥാന ആഭ്യന്തരമന്ത്രി ഹർഷ് സംഘ്‌വി പറഞ്ഞിരുന്നു.
Most Read: ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടൽ ഇന്ത്യക്കാരുടെ കടമ;’ അയോധ്യയില്‍ നരേന്ദ്രമോദി