കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ടുവന്ന കുഞ്ഞുടുപ്പുകളിൽനിന്ന് 195 ‘സ്വർണ ബട്ടണുകൾ’ പിടിച്ചെടുത്തു. ആകെ 349 ഗ്രാം ബട്ടണുകൾക്ക് 17.76 ലക്ഷം രൂപയാണു വില.
കുട്ടികളുടെ വസ്‌ത്രങ്ങളിൽ ബട്ടൺ എന്നു തോന്നും വിധത്തിൽ വെള്ളിനിറം പൂശിയാണ് സ്വർണക്കടത്തിനു ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി 26കാരനായ ഫയാസ് അഹമ്മദ് ആണ് കരിപ്പൂരിൽ എയർ കസ്‌റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായത്. ഷാർജയിൽനിന്ന് എത്തിയ വിമാനത്തിന്റെ ശുചിമുറിയിൽനിന്ന് 69.32 ലക്ഷം രൂപയുടെ സ്വർണവും പിടികൂടിയിട്ടുണ്ട്. എയർപോർട്ട് ശുചീകരണ തൊഴിലാളികളാണ് സ്വർണ മിശ്രിതപ്പൊതി കണ്ടത്.
സ്വർണത്തിൽ മുക്കിയ 5 ബാത്ത് ടൗവലുകൾ കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. ദ്രാവകരൂപത്തിലുള്ള സ്വർണത്തിൽ മുക്കിയ ബാത്ത് ടൗവലുകളുമായാണ് ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശി ഫഹദ് എന്ന 26കാരൻ ഒക്‌ടോബർ 21ന് പിടിയിലായത്.
സ്വര്‍ണക്കടത്ത് പിടിക്കാന്‍ അധികൃതര്‍ പുത്തന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍, അതിനെ വെല്ലുന്ന ടെക്‌നിക്കുകളുമായാണ് സ്വര്‍ണക്കടുത്തുകാര്‍ രംഗത്തെത്തുന്നത്. സ്‌ത്രീകളുടെ അടിവസ്‌ത്രങ്ങളിലെ ഹുക്കുകളും കൊളുത്തുകളും സ്വര്‍ണത്തിലാക്കി വരെ ഇപ്പോൾ കടത്തു നടത്തുന്നുണ്ട്. മുൻവർഷങ്ങളിൽ ഇത്തരം കടത്ത് തിരുവനന്തപുരത്ത് പിടികൂടിയിരുന്നു.
മാസങ്ങൾക്ക് മുൻപ് സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച ജീൻസ് പാന്റ്സ് ധരിച്ചു സ്വർണക്കടത്തിനു ശ്രമം നടന്നിരുന്നു. അത് കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴിയായിരുന്നു. ഇത്തരത്തിലൊരു സ്വർണക്കടത്ത് പിടിക്കുന്നത് രാജ്യത്താദ്യമായിരുന്നു.
അന്ന് 15 ലക്ഷം രൂപക്ക് തുല്യമായ 302 ഗ്രാം സ്വർണമാണു ജീൻസിൽ പെയിന്റ് പോലെ തേച്ച് പിടിപ്പിച്ചു കൊണ്ടുവന്നത്. ഈ സംഭവത്തിന് ശേഷം ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും വസ്‌ത്രങ്ങളും അനുബന്ധമായ ബട്ടൺ, സിബ്ബ് തുടങ്ങിയവ വിശദമായി പരിശോധിക്കുന്നുണ്ട്.
Most Read: രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ