ഗുരുവായൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിൽ ‘കോടതി വിളക്ക്‘ എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ നേരിട്ടോ അല്ലാതെയോ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പങ്കാളികളാകരുതെന്ന് ഹൈക്കോടതി. പരിപാടിയിൽ മാത്രമല്ല സംഘാടനത്തിലും പങ്കാളികളാക്കരുതെന്ന് കോടതി വിശദീകരിച്ചു. എന്നാൽ, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അല്ലാത്ത, ബാർ അസോസിയേഷൻ അംഗങ്ങൾ ഒറ്റക്കോ കൂട്ടായോ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും കോടതി പറഞ്ഞു.
ഭരണഘടനാ സ്‌ഥാപനമെന്ന നിലയ്‌ക്ക് ജഡ്‌ജിമാരും അഭിഭാഷകരും ഇത്തരം ചടങ്ങില്‍ പങ്കെടുക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാരാണ് വിഷയത്തിൽ ഇടപെട്ടത്.
കോടതി വിളക്കെന്ന ഈ ആഘോഷത്തില്‍ ഇതര മതസ്‌ഥരായവര്‍ക്ക് നിര്‍ബന്ധിതമായി പങ്കെടുക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുമെന്നും മതനിരപേക്ഷ സ്‌ഥാപനം എന്ന നിലയില്‍ ഇത് ഒരുനിലയിലും അംഗീകരിക്കാനാവില്ലെന്നും കോടതിപറഞ്ഞു. ഏതെങ്കിലും പ്രത്യേക മതത്തെ പ്രോൽസാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കോടതികള്‍ ഏര്‍പ്പെടുന്നത് ശരിയല്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
ചാവക്കാട് മുന്‍സിഫ് ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ കോടതിവിളക്കിന്റെ സംഘാടക സമിതിയിലുണ്ട്. ബ്രിട്ടിഷ് ഭരണകാലത്ത് ചാവക്കാട് മുന്‍സിഫ് കോടതി ജീവനക്കാർ തന്നെയാണ് ഗുരൂവായൂര്‍ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’ എന്ന ആചാരം തുടങ്ങിയത്. ഇത് വേദങ്ങളുടെയോ മതത്തിന്റെയോ പിന്തുണയില്ലാത്ത ആചാരമാണെന്നാണ് മതവിഷയത്തിൽ പാണ്ഡിത്യമുള്ളവർ പറയുന്നത്.
വ്യക്‌തതയുള്ള ലിഖിത ചരിത്രം ഇല്ലങ്കിലും, ഏകദേശം 100 വര്‍ഷമായി നടക്കുന്ന ഒരു ആചാരമാണ് ‘കോടതി വിളക്ക്’ എന്നാണ് പറയപ്പെടുന്നത്. അഞ്ചിൽ കൂടുതൽ ദശാബ്‌ദങ്ങളായി ക്ഷേത്രത്തിലെ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആചാരമാണ് ഇപ്പോൾ ‘കോടതി വിളക്ക്’. ചാവക്കാട് ബാര്‍ അസോസിയേഷൻ അംഗങ്ങളും ചാവക്കാട് കോടതികളിലെയും സമീപ പ്രദേശത്തെ മറ്റ് കോടതികളിലെയും ജുഡീഷ്യല്‍ ഓഫീസര്‍മാരുമാണ് പങ്കെടുക്കാറുള്ളത്.
1900 കാലഘട്ടത്തിലാണ് ചാവക്കാട് മുന്‍സിഫ് ആയിരുന്ന കേയി എന്നയാൾ ഗുരുവായൂരപ്പന് വിളക്ക് നേര്‍ച്ച ചെയ്‌തതിലൂടെ ആരംഭിച്ചതാണ് ‘കോടതി വിളക്ക്’ എന്നും പിന്നീട് വന്ന മുന്‍സിഫുമാരും ജഡ്‌ജിമാരും അഭിഭാഷകരും ഈ ചടങ്ങ് തുടരുകയായിരുന്നു എന്നും പിന്നീട് എപ്പോഴോ ചാവക്കാട് ബാര്‍ അസോസിയേഷന്‍ ചടങ്ങ് ഏറ്റെടുത്തു എന്നുമാണ് പറയപ്പെടുന്നത്.
Most Read: ക്‌ളാസുകളിൽ മതചിഹ്‌നം ധരിക്കുന്നത് മതേതര വിരുദ്ധം; ജസ്‌റ്റിസ് ഹേമന്ദ് ഗുപ്‌ത