ന്യൂഡെല്‍ഹി: ആയുര്‍വേദ ചികിൽസാ രീതിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് മലയാളി ഡോക്‌ടര്‍ക്കെതിരെ ആയുഷ് മന്ത്രാലയം. കൊച്ചിയില്‍ നിന്നുള്ള ഹെപ്പറ്റോളജിസ്‌റ്റായ ഡോ. സിറിയക് അബി ഫിലിപ്‌സ് ഒരു യൂട്യൂബ് വീഡിയോയില്‍ ആയുര്‍വേദത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് മന്ത്രാലയം ആരോപിക്കുന്നത്. പരമ്പരാഗത വൈദ്യശാസ്‌ത്ര രീതികളുടെ കടുത്ത വിമര്‍ശകനാണ് ഡോ. സിറിയക്.
ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിൽസാ രീതികളുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തിൽ സിറിയക് പ്രവർത്തിച്ചു എന്നാരോപിച്ച് രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ അസോസിയേഷനുകള്‍ക്ക് മന്ത്രാലയം കത്തയച്ചിരുന്നു. സിറിയക് തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്.
പച്ച മരുന്നിന്റെ വിഷാംശങ്ങളെക്കുറിച്ചും മെഡിക്കല്‍ സമ്പ്രദായങ്ങളെക്കുറിച്ചും സംസാരിക്കരുതെന്ന് വൈദ്യശാസ്‌ത്ര സംവിധാനങ്ങളുടെ കാവല്‍ക്കാരനായ ആയുഷ് മന്ത്രാലയം തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നായിരുന്നു കത്ത് പുറത്തുവിട്ടുകൊണ്ട് സിറിയക് ട്വീറ്റ് ചെയ്‌തത്.
കഴിഞ്ഞ ജൂണില്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചില സസ്യങ്ങളുടെ ഉപയോഗത്തിലൂടെ കരളിന് ഉണ്ടായേക്കാവുന്ന ഹാനികരമായ കാര്യങ്ങളെക്കുറിച്ച് ഡോക്‌ടര്‍ വെളിപ്പെടുത്തിയിരുന്നു.
Read also: സന്യാസി നരേന്ദ്രഗിരിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന