ഡെൽഹി: ഒമൈക്രോണ്‍ ആശങ്ക ശക്‌തമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ബൂസ്‌റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച് വിദഗ്‌ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കർണാടകയും രാജസ്‌ഥാനും അടക്കമുള്ള സംസ്‌ഥാനങ്ങൾ ബൂസ്‌റ്റര്‍ ഡോസ് എന്ന ആവശ്യം കേന്ദ്ര സർക്കാരിന് മുന്നിൽ വച്ചിരുന്നു.
ഒമൈക്രോണിന്റെ പശ്‌ചാത്തലത്തില്‍ കോവിഷീൽഡ് വാക്‌സിനെ ബൂസറ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഡിസിജിഐയെ ഇന്നലെ സമീപിച്ചിരുന്നു. നിലവിൽ വാക്‌സിൻ ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്നും സെറം ഇൻസ്‌റ്റിറ്റ്യൂട്ട് പറയുന്നു. ആസ്ട്രാ സെനക വാക്‌സിനെ യുകെ ബൂസ്‌റ്റർ ഡോസായി അംഗീകരിച്ച സാഹചര്യവും നിലവിലുണ്ട്.
ഇതിനിടെ ഓക്‌സ്‌ഫോർഡിലെ ശാസ്‍ത്രഞ്‌ജൻമാർ ഒമൈക്രോണിന് പ്രത്യേകമായി ഒരു വാക്‌സിൻ ഉടൻ കണ്ടെത്തിയേക്കുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല ഒരു അഭിമുഖത്തിൽ പറഞ്ഞു. അതേസമയം ഒമൈക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്ന് പതിനാറായിരം പേർ ഇതിനോടകം ഇന്ത്യയിൽ എത്തിയതായും ഇവരിൽ 18 പേർ കോവിഡ് പോസിറ്റീവാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
Malabar News: തലശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്‌ഞ