ന്യൂഡെൽഹി: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ജാഗ്രത തുടരണമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. രോഗബാധിതരുടെയും ചികിൽസയിലുള്ളവരുടെയും നിരീക്ഷണം ശക്‌തമാക്കണമെന്നും പരിശോധന വർധിപ്പിക്കണമെന്നും വാക്‌സിനേഷൻ വേഗത്തിലാക്കാനും ആരോഗ്യമന്ത്രി യോഗത്തില്‍ നിർദ്ദേശം നൽകി.
രാജ്യത്ത് കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇന്ന് വിളിച്ചു ചേർത്തത്. നിലവിൽ 13,000ൽ അധികം കോവിഡ് ബാധിതരാണ് രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ജാഗ്രത കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്‌ഥാനങ്ങളോട് ആവര്‍ത്തിച്ചു.
രാജ്യത്തെ 60 ശതമാനം രോഗികളും കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്. കേരളത്തിനും മഹാരാഷ്‌ട്രക്കും പുറമെ ദില്ലി, തമിഴ്നാട്, ഹരിയാന, ഉത്തർപ്രദേശ്, പശ്‌ചിമബംഗാൾ എന്നിവിടങ്ങളിലെ രോഗവ്യാപനത്തോത് കൂടിയത് കേന്ദ്രത്തിന് ആശങ്കക്ക് കാരണമായിട്ടുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കോവിഡ് വിദഗ്‌ധ സംഘത്തിന്റെ യോഗം വിളിച്ചത്.
Read also: ‘സൂപ്പർ പവർ’ ആയ ഒരു ദേശീയ പാർട്ടി എന്റെ തീരുമാനത്തെ പ്രശംസിച്ചു; ഏക്‌നാഥ് ഷിൻഡെ