കോഴിക്കോട്: വെള്ളിമാടുകുന്നിലെ ദുരഭിമാന ആക്രമണത്തിൽ പെൺകുട്ടിയുടെ അച്‌ഛൻ മൂന്ന് തവണ ക്വട്ടേഷൻ നൽകിയതായി പോലീസ്. നേരത്തെ ജില്ലയ്‌ക്ക് പുറത്തുള്ള രണ്ട് ക്വട്ടേഷൻ സംഘങ്ങളെ കൃത്യം നടത്താൻ ഏൽപ്പിച്ചെങ്കിലും നടന്നില്ല. പരിക്കേറ്റ റിനീഷിന്റെ മൂത്ത സഹോദരനെയും അപായപ്പെടുത്താൻ പദ്ധതി ഇട്ടിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അതേസമയം, വിവാഹം നടത്താൻ ഒരു സഹായവും ചെയ്‌തിട്ടില്ലെന്നും, വിവരം അറിഞ്ഞത് പോലും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആണെന്നും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലുള്ള റിനീഷ് പറഞ്ഞു. അറസ്‌റ്റിലായ അനിരുദ്ധൻ ആലപ്പുഴയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തിനാണ് ആദ്യം ക്വട്ടേഷൻ നൽകിയത്. 25,000 രൂപ അഡ്വാൻസും കൈമാറിയിരുന്നു. എന്നാൽ, മറ്റൊരു വലിയ ക്വട്ടേഷൻ ലഭിച്ചതിനെ തുടർന്ന് സംഘം മടങ്ങി. തുടർന്നാണ് കോഴിക്കോട്ടെ സംഘത്തിന് ക്വട്ടേഷൻ നൽകിയത്.
പല കാരണങ്ങളാൽ അതും നടന്നില്ല. തുടർന്നാണ് സ്വന്തം നാട്ടുകാരായ ചെറുപ്പക്കാർ അടങ്ങിയ സംഘത്തെ കൃത്യം നടത്താൻ അനിരുദ്ധൻ സമീപിച്ചതെന്ന് പോലീസ് പറയുന്നു. റിനീഷിനെ കൊല്ലണമെന്നായിരുന്നു രണ്ടര ലക്ഷം രൂപക്ക് ഉറപ്പിച്ച ക്വട്ടേഷൻ. തുടർന്നാണ് ഡിസംബർ 15ന് റിനീഷിന് നേരെ ആക്രമണം നടന്നത്. കേസിൽ പ്രതികളായ എല്ലാവരും അറസ്‌റ്റിലായതായി പോലീസ് അറിയിച്ചു. കേസിൽ വൈകാതെ കുറ്റപത്രം സമർപ്പിക്കും. അറസ്‌റ്റിലായ ഏഴ് പേരും റിമാൻഡിലാണ്.
Most Read: മാട്ടൂലിലെ ഹിഷാം വധക്കേസ്; പിന്നിൽ എസ്‌ഡിപിഐ എന്ന് എംവി ജയരാജൻ






































