യാങ്കൂൺ: മ്യാൻമറിൽ കുട്ടികൾ ഉൾപ്പടെ 30ലധികം പേർ കൊല്ലപ്പെടുകയും ഇവരുടെ മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്‌തതായി റിപ്പോർട്. മ്യാൻമറിലെ സംഘർഷഭരിത മേഖലയായ കയാഹ് എന്ന സ്‌ഥലത്താണ് സ്‌ത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടെ കൊല ചെയ്യപ്പെട്ടത് എന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
സ്‌ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പടെയുള്ളവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ശനിയാഴ്‌ച ഹ്പ്രൂസോ പട്ടണത്തിലെ മോ സോ ഗ്രാമത്തിന് സമീപം കണ്ടെത്തിയതായി കരെന്നി മനുഷ്യാവകാശ സംഘടന പറഞ്ഞു. “മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന മനുഷ്യത്വരഹിതവും ക്രൂരവുമായ കൊലപാതകത്തെ ഞങ്ങൾ ശക്‌തമായി അപലപിക്കുന്നു,”- കരെന്നി മനുഷ്യാവകാശ സംഘടന ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
എന്നാൽ കൊല ചെയ്യപ്പെട്ടവർ ഭീകരവാദികളാണെന്നും അവരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു എന്നുമാണ് സൈന്യത്തിന്റെ അവകാശവാദം. ഏഴ് വാഹനങ്ങളിലാണ് അവർ വന്നതെന്നും അവരെ തടയാനായില്ലെന്നും സൈന്യം പറഞ്ഞു. പക്ഷെ, സംഭവത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ സൈന്യം തയ്യാറായില്ല. സൈന്യത്തിന്റെ ആരോപണങ്ങൾ മനുഷ്യാവകാശ സംഘടനകൾ തള്ളി.
Most Read: ലോകത്തിലെ ഏറ്റവും വലിയ ടെലിസ്‌കോപ്; ‘ജെയിംസ് വെബ്’ പ്രയാണം ആരംഭിച്ചു