ന്യൂഡെൽഹി: വിവിധ ഘട്ടങ്ങളിൽ ഇന്ത്യയിലെത്തിയ മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഡല്‍ഹിയിലെ ഫ്‌ളാറ്റുകളിലേക്ക് മാറ്റുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ബക്കര്‍വാല മേഖലയില്‍ അടിസ്‌ഥാന സൗകര്യങ്ങളും 24 മണിക്കൂറും സുരക്ഷയുള്ള ഫ്‌ളാറ്റുകളിലേക്കാണ് മാറ്റുക.
സുപ്രധാന തീരുമാനമാണിതെന്നും രാജ്യത്ത് അഭയം തേടിയവരെ ഇന്ത്യ എപ്പോഴും സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ അഭയാർഥി നയത്തെ സിഎഎയുമായി മനപൂർവം ബന്ധിപ്പിച്ച് സഥിരമായി അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നര്‍ നിരാശരാകുമെന്നും ഹര്‍ദീപ് സിംഗ് പുരി അവകാശപ്പെട്ടു..
ഇന്ത്യ ഐക്യരാഷ്‌ട്ര സഭയുടെ റഫ്യൂജി കണ്‍വെന്‍ഷന്‍ 1951നെ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു, എല്ലാവര്‍ക്കും അവരുടെ വംശമോ മതമോ പരിഗണിക്കാതെ അഭയം നല്‍കുകയും ചെയ്യുന്നു. കേന്ദ്രമന്ത്രി തന്റെ ട്വിറ്ററിൽ കുറിച്ചു.
രാജ്യതലസ്‌ഥാനത്ത് അഭയാര്‍ഥികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. ഡെൽഹി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെൽഹി സര്‍ക്കാരിന്റെയും ഡെൽഹി പൊലീസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും മുതിര്‍ന്ന ഉദ്യോഗസ്‌ഥർ പങ്കെടുത്തു.
അഭയാർഥികൾ നിലവിൽ താമസിക്കുന്ന ക്യാമ്പിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മദന്‍പൂര്‍ ഖാദര്‍ മേഖലയിലേക്ക് റോഹിങ്ക്യകളെ മാറ്റിപാര്‍പ്പിച്ചിരുന്നു. ഈ ടെന്റുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രതിമാസം 7 ലക്ഷം രൂപ വാടക വഹിക്കുന്നുണ്ടെന്ന് ജൂലൈ അവസാനവാരം നടന്ന യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നു.
റോഹിങ്ക ഭാഷ സംസാരിക്കുന്ന ഇസ്‌ലാം മതം പിന്തുടരുന്ന ഭൂരിപക്ഷവും ഹിന്ദു മതം പിന്തുടരുന്ന ന്യൂനപക്ഷവും ചേർന്ന മ്യാന്മാറിലെ ഒരു വംശീയ ജനവിഭാഗമാണ് റോഹിങ്ക്യകൾ. ചരിത്രപരമായി അരക്കാനീസ് ഇന്ത്യൻസ് എന്നറിയപ്പെടുന്ന ഇവർ മ്യാൻമറിലെ റാഖ്യൻ പ്രവിശ്യയിൽനിന്നുള്ള രാജ്യമില്ലാത്തവരെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്തോ-ആര്യൻ ജനതയാണ്.
മ്യാൻമറിൽ ഏകദേശം പത്തുലക്ഷം റോഹിങ്ക്യൻ വംശജർ ജീവിച്ചിരുന്നതായി കണക്കുകൾ കാണിക്കുന്നു. ലോകത്തിലെ ഏറ്റവും വലയി പീഡിത ന്യൂനപക്ഷങ്ങളിൽ ഒന്നായി 2013ൽ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിങ്ക്യൻ ജനതക്ക് 1982ലെ മ്യാൻമർ ദേശീയ നിയമപ്രകാരം പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു.
സഞ്ചാര സ്വാതന്ത്ര്യം, സംസ്‌ഥാനതല വിദ്യാഭ്യാസം, സിവിൽ സർവീസ് ജോലികൾ തുടങ്ങിയ സുപ്രധാന ജീവിതാവകാശങ്ങളിൽ നിന്ന് ഈ ജനതയെ അവിടുത്തെ സർക്കാർ മാറ്റിനിർത്തുന്നു. തിരിച്ചറിയൽ കാർഡും ജനനസർട്ടിഫിക്കറ്റും ഇവർക്ക് സർക്കാർ നിഷേധിക്കുന്നു. പരമ്പരാഗതമായി വിവേചനത്തിന് ഇരയാക്കപ്പെട്ടുന്ന ഇവർക്ക് സ്വന്തമായി സ്വത്തില്ല. പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം പോലുമില്ല. മ്യാൻമറിലെ റോഹിങ്ക്യകൾ നേരിടുന്ന നിയമപരമായ ഇന്നത്തെ അവസ്‌ഥയെ വർണ വിവേചനവുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്.
മ്യാൻമറിലെ നിരന്തര കുറ്റകൃത്യങ്ങളിൽ ഉൾപെടുന്നവരിൽ കൂടുതലും ഈ ജനവിഭാഗമാണെന്ന് ചില കണക്കുകൾ പറയുന്നുണ്ട്. 1978, 1991–1992, 2012, 2015, 2016–2017 എന്നീ വർഷങ്ങളിലായി റോഹിങ്ക്യകളെ മ്യാൻമർ സൈനികർ അടിച്ചമർത്തിയിരുന്നു. ഈ സൈനിക പീഡനങ്ങളെ വംശീയ ശുദ്ധീകരണമെന്ന് യുഎന്നും ഹ്യൂമൻ റൈറ്റ്സ് വാച്ചും വിശേഷിപ്പിച്ചിട്ടുണ്ട്.
‘റോഹിങ്ക്യ വംശത്തിനെതിരായ വിവേചനവും പീഡനങ്ങളുടേയും നീണ്ട ചരിത്രം മാനവികതക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് കാരണമാകുമെന്ന്’ മ്യാൻമറിലെ യുഎൻ മനുഷ്യാവകാശ പ്രതിനിധി രേഖപ്പെടുത്തിയിട്ടുണ്ട്. മ്യാൻമർ സർക്കാരിന്റെ നിലവിലെ ഔദ്യോഗിക നിലപാടുകൾ പ്രകാരം റോഹിങ്ക്യനുകൾ ദേശീയ ജനതയല്ല, അയൽദേശമായ ബംഗ്ളാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ്.
മ്യാൻമർ സർക്കാർ ‘റോഹിങ്ക്യ’ എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ നിറുത്തിവെക്കുകയും ഇവരെ ബംഗാളികൾ എന്നു സംബോധന ചെയ്യുകയുമാണ് ചെയ്യുന്നത്. കൂടുതൽ വായനക്ക് വിക്കിപീഡിയയിലെ ഈ പേജ് സഹായിക്കും.
Health Read: പ്രമേഹ രോഗികൾക്കും കഴിക്കാം ഈ പഴങ്ങൾ