തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ എംഎൽഎമാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും അഭിപ്രായം ആരാഞ്ഞ എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും റിപ്പോർട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്ക് സമർപ്പിച്ചു. ഖർഗെയുടെ വീട്ടിലെത്തിയാണ് റിപ്പോർട് സമർപ്പിച്ചത്.
ഹരിയാനയിലുള്ള രാഹുൽ ഗാന്ധി തിരിച്ചെത്തിയതിന് ശേഷം മാത്രമേ റിപ്പോർട്ടിൽ കൂടിയാലോചന നടക്കുകയുള്ളൂ. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ഒറ്റപ്പേര് നിരീക്ഷകർ നിർദ്ദേശിച്ചിട്ടില്ലെന്നാണ് സൂചന. അതിനിടെ, കേരള നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വിഡി സതീശനും രമേശ് ചെന്നിത്തലയും ഇന്ന് ഡെൽഹിയിലേക്ക് പുറപ്പെടും.
കെസി. വേണുഗോപാൽ ഡെൽഹിയിൽ ഉണ്ട്. ഞായറാഴ്‌ച തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് നീക്കം. ഡെൽഹിയിൽ തുടരുന്ന കെസി. വേണുഗോപാൽ പിൻമാറാൻ സന്നദ്ധത അറിയിച്ചാൽ അദ്ദേഹം നിർദ്ദേശിക്കുന്നയാളെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിക്കും.
അതിനിടെ, എഐസിസി നിരീക്ഷകർക്ക് എംഎൽഎമാർ നൽകിയ നിർദ്ദേശങ്ങളെന്ന തരത്തിൽ പുറത്തുവന്ന ചിത്രം ശരിയല്ലെന്ന് നിരീക്ഷകരിൽ ഒരാളായ മുകുൾ വാസ്‌നിക് പ്രതികരിച്ചു. തങ്ങൾ നൽകിയ പട്ടിക അതല്ലെന്നും വാസ്‌നിക് പറഞ്ഞു. ഇക്കാര്യം സണ്ണി ജോസഫും നേരത്തെ തള്ളിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി ആരാവണം എന്നതിനെച്ചൊല്ലിയുള്ള തർക്കം കനക്കുന്നു. വിഡി. സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചു, ഫ്രാൻസിസ് എന്നയാളാണ് ആത്‍മഹത്യക്ക് ശ്രമിച്ചത്. ഇയാളെ പോലീസെത്തി അനുനയിപ്പിച്ചു. കോട്ടയം കടുത്തുരുത്തി കുറുപ്പന്തറ കവലയിലാണ് സംഭവം.
Most Read| ഹാന്റാ വൈറസ് മറ്റൊരു മഹാമാരിയോ? ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന





































