ബർമ: അഴിമതിക്കേസില്‍ മ്യാന്‍മര്‍ മുന്‍ വിദേശകാര്യ മന്ത്രിയും നൊബേല്‍ ജേതാവുമായി ഓങ് സാങ് സൂചിക്ക് 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചെന്ന് റിപ്പോര്‍ട്. 60,000 യുഎസ് ഡോളറും സ്വര്‍ണവും കൈക്കൂലിയായി വാങ്ങിയെന്നാണ് സൂചിക്ക് നേരെയുള്ള കേസ്.
സൂചിക്കെതിരെയുള്ള 11 അഴിമതി കേസുകളില്‍ ആദ്യത്തേതിന്റെ വിധിയാണ് മ്യാന്‍മര്‍ കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നതെന്നാണ് വിവരം. ഓരോ കേസിനും പരമാവധി 15 വര്‍ഷം വരെയാണ് ശിക്ഷാ കാലാവധി.
അതേസമയം കേസ് സംബന്ധിച്ച കോടതി വിചാരണകള്‍ റിപ്പോര്‍ട് ചെയ്യുന്നതില്‍ മാദ്ധ്യമങ്ങള്‍ക്കും വിലക്കുണ്ട്. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് സൂചിയുടെ അഭിഭാഷകരെയും മ്യാന്‍മര്‍ കോടതി വിലക്കിയിട്ടുണ്ട്.
നിലവില്‍ വീട്ടുതടങ്കലിലാണ് 76കാരിയായ സൂചി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിൽ ആയിരുന്നു പട്ടാള അട്ടിമറിയിലൂടെ സൂചിയുടെ സര്‍ക്കാരിന് അധികാരം നഷ്‌ടമായത്. ഇതിനുപിന്നാലെയാണ് സൈന്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍, കോവിഡ് മാനദണ്ഡ ലംഘനം, ടെലികമ്യൂണിക്കേഷന്‍ നിയമലംഘനം എന്നിവയുള്‍പ്പടെയുള്ള കേസുകളില്‍ ഓങ് സാങ് സൂചിയെ ആറ് വര്‍ഷത്തേക്ക് ശിക്ഷിച്ചത്.
Most Read: പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസ്