ദിസ്‌പുർ: മ്യാൻമറിൽ നിന്ന് ആളുകൾ ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുന്നത് തടയുന്നതിന് ഇന്ത്യ- മ്യാൻമർ അതിർത്തി വേലികെട്ടി അടയ്‌ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മ്യാൻമറിലെ വിമത സേനയും ജുണ്ട ഭരണകൂടവും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ നൂറുകണക്കിന് മ്യാൻമർ സൈനികർ അഭയം തേടി ഇന്ത്യൻ അതിർത്തിയിലേക്ക് എത്തിയതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.
ബംഗ്ളാദേശുമായുള്ള അതിർത്തി വേലികെട്ടി അടച്ചതുപോലെ ഇന്ത്യ- മ്യാൻമർ അതിർത്തിയും വേലികെട്ടി അടയ്‌ക്കുമെന്ന് അമിത് ഷാ വ്യക്‌തമാക്കി. ഗുവാഹത്തിയിലെ അസം പോലീസ് കമാൻഡോസിന്റെ പാസിങ് ഔട്ട് പരേഡിലാണ് അമിത് ഷായുടെ പ്രതികരണം.
‘ബംഗ്ളാദേശുമായുള്ള അതിർത്തി വേലി കെട്ടി അടച്ചതുപോലെ മ്യാൻമറുമായുള്ള അതിർത്തി അടയ്‌ക്കാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചു. മ്യാൻമറുമായുള്ള ഇന്ത്യയുടെ ഫ്രീ മൂവ്മെന്റ് റെയിം കരാറിനെ കുറിച്ചും (രണ്ടു രാജ്യങ്ങളിലേക്കും തടസങ്ങളില്ലാതെ പോകുന്നതിനുള്ള കരാർ) നരേന്ദ്ര മോദി സർക്കാർ പുനരാലോചന നടത്തുന്നുണ്ട്. ഇന്ത്യയിലേക്ക് സ്വതന്ത്ര്യമായി കടക്കാൻ കഴിയുന്ന സാഹചര്യത്തിന് ഉടൻ മാറ്റം വരുത്തും’- അമിത് ഷാ പറഞ്ഞു.
1643 കിലോമീറ്റർ അതിർത്തിയാണ് മ്യാൻമറുമായി ഇന്ത്യ പങ്കിടുന്നത്. മിസോറം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്‌ഥാനങ്ങൾക്കാണ് മ്യാൻമറുമായി അതിർത്തിയുള്ളത്. മ്യാൻമറിലെ വിമത സേനയും ജുണ്ട ഭരണകൂടവും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ അതിർത്തി സംസ്‌ഥാനമായ മിസോറാമിലേക്കാണ് മ്യാൻമർ സൈനികർ കുടിയേറ്റം നടത്തിയത്.
ഇത് സംബന്ധിച്ച് മിസോറം സർക്കാർ കേന്ദ്ര സർക്കാരിനെ വിവരം അറിയിക്കുകയായിരുന്നു. മ്യാൻമർ സൈനികരെ തിരിച്ചയക്കുന്നതിലുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. രൂക്ഷമായ ഏറ്റുമുട്ടലിനിടെ 600 മ്യാൻമർ സൈനികർ ഇന്ത്യയിലേക്ക് കടന്നതായാണ് വിവരം. സൈനികർക്ക് അസം റൈഫിൾസ് ക്യാമ്പിൽ അഭയം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
Most Read| ജഡ്‌ജിമാരുടെ പേരിൽ കോഴ; സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ചു