ആലപ്പുഴ: ബിജെപി നേതാവും അഭിഭാഷകനുമായ രഞ്‌ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി.ജി ശ്രീദേവിയാണ് വിധി പ്രസ്‌താവിച്ചത്. ശിക്ഷ തിങ്കളാഴ്‌ച വിധിക്കും. 15 പ്രതികളും എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. 12 പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. മൂന്ന് പേർ ആസൂത്രകരാണ്.
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോടതി പരിസരത്ത് നൂറിൽപ്പരം പോലീസുകാരെ വിന്യസിച്ചിരുന്നു. 2021 ഡിസംബർ 19നാണ് രഞ്‌ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി പ്രതികൾ വെട്ടിക്കൊന്നത്. ഡിവൈഎസ്‌പി എൻആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 156 സാക്ഷികൾ, ആയിരത്തോളം രേഖകൾ, നൂറിൽപ്പരം തൊണ്ടി മുതലുകൾ എന്നിവ തെളിവിനായി ഹാജരാക്കി.
സംഭവത്തിൽ ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിൽ ആയിട്ടാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. വയലാർ സ്വദേശിയായ ആർഎസ്എസ് പ്രവർത്തകനായ നന്ദു കൃഷ്‌ണയെ കൊലപ്പെടുത്തിയപ്പോൾ തന്നെ പ്രതികാര കൊല നടക്കുമെന്ന് എസ്‌ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു.
മണ്ണഞ്ചേരിയിൽ വെച്ച് നടത്തിയ രണ്ടാമത്തെ ഗൂഢാലോചനയിലാണ് പ്രതികൾ രഞ്ജിത്തിനെ വധിക്കാൻ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയിൽവേ സ്‌റ്റേഷൻ റോഡിൽ പ്രതികൾ ഒത്തുകൂടുകയും ചെയ്‌തു. അർധരാത്രി രഞ്‌ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്‌ക്ക് അനുകൂലമായ സാഹചര്യമില്ലെന്ന് കണ്ടു മടങ്ങി. പിറ്റേ ദിസവം രാവിലെ ആറുമണിക്ക് വീട്ടിലെത്തിയ കൊലയാളികൾ രഞ്‌ജിത്തിനെ വധിക്കുകയായിരുന്നു.
കേസിന്റെ പ്രാഥമിക പട്ടികയിൽ 178 സാക്ഷികളും ശാസ്‌ത്രീയ തെളിവുകൾ ഉൾപ്പടെ 380 രേഖകളുമുണ്ട്. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനൊപ്പം ക്രിമിനൽ ഗൂഢാലോചന, അന്യായമായ സംഘം ചേരൽ, ലഹള, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ, ആയുധനിയമ പ്രകാരമുള്ള കുറ്റം എന്നിവയ്‌ക്കും തെളിവ് ഉണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
Most Read| മൽസ്യ തൊഴിലാളികളുടെ മോചനം; നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം