കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പിവി സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് (33) ആണ് പ്രതി. കൊലയ്‌ക്ക് കാരണം വ്യക്‌തി വിരോധമാണെന്ന് പ്രതി പോലീസിന് മൊഴി നൽകി.
തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രമ സംഭവങ്ങളും പാർട്ടി ചെറുത്തില്ലെന്നും സംരക്ഷിച്ചില്ലെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ലോക്കൽ സെക്രട്ടറിയെ ആക്രമിച്ചതെന്നും പ്രതി പോലീസിന് മൊഴി നൽകി. അതിനിടെ, സത്യനാഥനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി. കൃത്യം നടന്ന സ്‌ഥലത്തിന് അടുത്തുനിന്നാണ് ആയുധമായ കത്തി കണ്ടെത്തിയത്.
കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുരം ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട ഗാനമേള നടക്കുന്നതിനിടെയാണ് സത്യനാഥനെ പ്രതി വെട്ടിയത്. ഇന്നലെ രാത്രി പത്ത് മണിക്കായിരുന്നു സംഭവം. മൂന്ന് വലിയ മുറിവുകളാണ് സത്യനാഥ്‌നറെ ശരീരത്തിലുള്ളത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.
കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. വടകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. കൊയിലാണ്ടി സിഐ മെൽവിൻ ജോസിനാണ് അന്വേഷണ ചുമതല. പേരാമ്പ്ര, താമരശേരി ഡിവൈഎസ്‌പിമാരും സംഘത്തിലുണ്ട്. അണേല മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും കൊയിലാണ്ടി നഗരസഭാ മുൻ ചെയർപേഴ്‌സന്റെ ഡ്രൈവറുമായിരുന്നു പ്രതി അഭിലാഷ്.
Most Read| ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം