കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകം വ്യക്‌തി വൈരാഗ്യം മൂലമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഉത്തമനായ സഖാവിനെയാണ് നഷ്‌ടമായത്. പ്രയാസകരമായ ജീവിതം നയിച്ചയാളാണ്. നല്ലൊരു പാർട്ടി സെക്രട്ടറിയാണ്. സത്യനാഥ് സ്‌നേഹത്തോടെ വളർത്തി കൊണ്ടുവന്ന ആളാണ് പ്രതി. തയ്യാറെടുപ്പോടെ നടത്തിയ കൊലപാതകമാണിതെന്നും ഇപി ജയരാജൻ പറഞ്ഞു.
പ്രതിയായ അഭിലാഷ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണ്. ക്രിമിനൽ സ്വഭാവം ഉണ്ടെന്ന് മനസിലാക്കിയപ്പോഴാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഇയാൾക്ക് ആറുവർഷമായി പാർട്ടിയുമായി യാതൊരുവിധ ബന്ധവുമില്ല. സിപിഎം വിരുദ്ധ മനോഭാവമുള്ള ആളാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണെന്നും കൊയിലാണ്ടി പാർട്ടിയിൽ ഒരു പ്രശ്‌നവുമില്ലെന്നും ഇപി ജയരാജൻ വ്യക്‌തമാക്കി.
അതേസമയം, വ്യക്‌തിപരമായ വിരോധം കാരണമാണ് പ്രതിയായ അഭിലാഷ് കൊല നടത്തിയതെന്ന് പോലീസ് അറിയിച്ചു. പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്‌തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചാണെന്നും പ്രതി മൊഴി നൽകിയതായി പോലീസ് അറിയിച്ചു. പാർട്ടി മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും സത്യനാഥന്റെ അയൽവാസിയുമാണ് പ്രതിയായ അഭിലാഷ്.
മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പടെ അഭിലാഷ് പ്രതിയായിരുന്നു. മുൻകൂട്ടി ഉറപ്പിച്ചാണ് ഇയാൾ ഇന്നലെ സത്യനാഥനെ കൊല്ലാനായി ഉൽസവ പറമ്പിൽ എത്തിയത്. കൊയിലാണ്ടിയിലെ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു സത്യനാഥൻ. വ്യാഴാഴ്‌ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുരം ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട ഗാനമേള നടക്കുന്നതിനിടെ സത്യനാഥനെ പ്രതി വെട്ടുകയായിരുന്നു.
പുറത്തും കഴുത്തിലും മഴുകൊണ്ടാണ് വെട്ടിയത്. സംഭവത്തിന് പിന്നാലെ പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് (33) പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഉത്തരമേഖലാ ഐജി സേതുരാമൻ ഉൾപ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ അർധരാത്രിയോടെ സ്‌ഥലത്ത് എത്തിയിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ അരിക്കുളം, കീഴരിയൂർ, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളിൽ ഹർത്താൽ ആചരിക്കുകയാണ്.
Most Read| എൻസിപി ശരത് പവാർ വിഭാഗത്തിന് പുതിയ ചിഹ്‌നം; കാഹളം മുഴക്കുന്ന മനുഷ്യൻ